കോഴിക്കോട്: കോഴിക്കോട് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം നിജേഷ് അരവിന്ദ് രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്ന് ബോധപൂർവ്വം ഒഴിവാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിസിസി ജനറൽ സെക്രട്ടറി സ്ഥാനം രാജി വെച്ചത്. രാജിക്കത്ത് കെപിസിസിക്ക് കൈമാറി. ബാലുശ്ശേരി നിയോജക മണ്ഡലത്തിലെ പരിപാടികളിൽ നിന്നും ഒഴിവാക്കിയെന്ന് നിജേഷ് അരവിന്ദിൻ്റെ പരാതിയിൽ പറയുന്നു. പരിപാടിയിൽ പങ്കെടുപ്പിക്കാതെ ഇരുട്ടിൽ നിർത്തിയെന്നാണ് നിജേഷ് അരവിന്ദ് ഉന്നയിക്കുന്ന ആക്ഷേപം. സ്ഥാനാർത്ഥിത്വത്തിൽ പരിഗണിക്കാതിരുന്നതിലും നിജേഷ് അരവിന്ദിന് പ്രതിഷേധം ഉണ്ടായിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ ഉയര്‍ന്ന ചൂടിനെ തുടര്‍ന്നുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതിന് ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു. എല്ലാ പ്രധാന ആശുപത്രികളിലും പ്രത്യേക ഹീറ്റ് സ്ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണം ശക്തമാക്കിയതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. പതിനൊന്ന് മണി മുതല്‍ മൂന്ന് മണി വരെ നേരിട്ടുള്ള വെയില്‍ ഏല്‍ക്കരുത്. ഉയര്‍ന്ന അള്‍ട്രാവയലറ്റ് രശ്മികള്‍ ആരോഗ്യത്തെ ബാധിക്കും. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.അതേസമയം ഉയര്‍ന്ന ചൂടിന് പിന്നാലെ മൊത്ത വൈദ്യുതി ഉപഭോഗത്തിലും വര്‍ദ്ധനയുണ്ടായിട്ടുണ്ട്. ഇന്നലത്തെ വൈദ്യുതി ഉപയോഗം 11.34 കോടി യൂണിറ്റാണ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന ഉപയോഗമാണിത്. വൈകുന്നേരത്തെ വൈദ്യുതി ആവശ്യകതയിലും നേരിയ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗം 5947 മെഗാവാട്ടായി ഉയര്‍ന്നു.
ബാലുശ്ശേരി: കോഴിക്കോട് ഡിസിസി കമ്മിറ്റിയിൽ നിന്നും രാജിവച്ച നിജേഷ് അരവിന്ദ് വിശദീകരണവുമായി രംഗത്ത്. രാജിയുടെ കാരണങ്ങൾ വിശദമായി പ്രതിപാദിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് തൻറെ ഫേസ്ബുക്ക് വാളിൽ പ്രസിദ്ധപ്പെടുത്തിയത്. സംഘടനാപരമായ വിഷയങ്ങൾ പരിഹരിക്കുന്നതിനായി താൻ കെപിസിസി പ്രസിഡണ്ട് ഉൾപ്പെടെയുള്ള നേതാക്കൾക്ക് കത്തയച്ചിരുന്നു. എന്നാൽ ഈ കത്ത് പാർട്ടിയിലെ ചിലർ മാധ്യമങ്ങൾക്ക് ചോർത്തി നൽകി അപമാനിക്കാൻ ശ്രമിച്ചു. സ്ഥാനമാനങ്ങളിൽ അഭിരമിക്കുന്നവർ മാത്രമല്ല, പാർട്ടി എന്ന ഉത്തമ ബോധ്യമുള്ളതിനാൽ പാർട്ടിക്ക് അകത്തു തന്നെ നിലപാടുകൾ ഇനിയും പറയാനും ചർച്ച ചെയ്യാനും കഴിയും. കോൺഗ്രസ് പ്രസ്ഥാനത്തോടുള്ള ബന്ധം ഒരിക്കലും മുറിച്ചുമാറ്റാൻ കഴിയില്ല. അതേസമയം തിരുത്തേണ്ടതും തിരുത്തപ്പെടേണ്ടതും തിരുത്തി തന്നെ പോകണം എന്ന നിലപാടിൽ മാറ്റവുമില്ല, നിജേഷ് വിശദീകരിച്ചു. മാറ്റമില്ലാത്ത കോൺഗ്രസുകാരനായി ഇന്നത്തെ പോലെ നാളെയും ഇവിടെത്തന്നെ കാണും. മരണംവരെ കോൺഗ്രസ് അല്ലാത്ത മറ്റൊരു രാഷ്ട്രീയമില്ല എന്നുകൂടി പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. പോസ്റ്റ് വന്നതോടെ നിരവധി പേർ ലൈക്കും കമന്റുമായി രംഗത്ത് വന്നു. കമൻറ് ചെയ്തതിൽ ഭൂരിപക്ഷം പേരും നിജോഷിനെ പിന്തുണയ്ക്കുന്നവരാണ്.
കൊച്ചി: എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ വയോധികയെ മകനെത്തി കൂട്ടിക്കൊണ്ടുപോയി. തോട്ടപ്പളളി സ്വദേശിനിയായ കമലാക്ഷി എന്ന വയോധികയെയാണ് മകനെത്തി തിരികെ കൊണ്ടുപോയത്. അച്ഛനൊപ്പമാണ് അമ്മ ബസ് സ്റ്റാന്‍ഡിലേക്ക് എത്തിയതെന്നും വാര്‍ത്തയിലൂടെ വിവരമറിഞ്ഞ് പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും മകന്‍ വ്യക്തമാക്കി. അച്ഛന് ഓര്‍മ്മക്കുറവുണ്ടെന്നും മകന്‍ പൊലീസിനോട് പറഞ്ഞു.ഇന്നലെ വൈകുന്നേരമാണ് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ വയോധികയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഏറെ വൈകിയും ആരും വരാതായതോടെ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസെത്തി വയോധികയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. ഭര്‍ത്താവും ബന്ധുക്കളും ആശുപത്രിയില്‍ പോകാനായി തന്നെ ബസ് സ്റ്റാന്‍ഡില്‍ ഇരുത്തിയതാണ് എന്നാണ് കമലാക്ഷി പൊലീസിനോട് പറഞ്ഞത്.
പയ്യോളി സ്വദേശിയായ ലോറി ഡ്രൈവറെ ലോറിയുടെ ക്യാബിനിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. ഐ.പി.സി റോഡില്‍ കറ്റേരി പാലത്തിന് സമീപം സമീര്‍ ആണ് മരിച്ചത് ഇന്നലെ വൈകുന്നേരം 4.45 ഓടെയായിരുന്നു സംഭവം. എറണാകുളം പിറവത്ത് ലോറിക്കുള്ളില്‍ സമീറിനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ബന്ധുക്കള്‍ക്കും പയ്യോളി പൊലീസിനും വിവരം ലഭിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ എറണാകുളത്തേക്ക് തിരിച്ചു.മായേരി കെ.സി.ഖാദറിന്റെയും സുബൈദയുടെയും മകനാണ്. ഭാര്യ: മിന്‍ഹാസ്. മക്കള്‍: സഫ് വാന്‍, സൈഫ, സമീര്‍. ഖബറടക്കം എറണാകുളം മൂവാറ്റുപുഴ ഗവണ്‍മെന്റ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനുശേഷം അയനിക്കാട് പള്ളി ഖബറിടത്തില്‍ നടക്കും.
കോഴിക്കോട് : കൊടുവള്ളിക്ക് സമീപം പാലക്കുറ്റിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മറിഞ്ഞ് രണ്ടു പേർക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ യാത്രക്കാരിയായ വെസ്റ്റ് കൈതപ്പൊയിൽ സ്വദേശിനി നൗഷിദയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും, ഓട്ടോ ഡ്രൈവർ കൈതപ്പൊയിൽ സ്വദേശി കാദറിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. താമരശ്ശേരി ഭാഗത്തു നിന്നും കൊടുവള്ളി ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷക്ക് മുന്നിലേക്ക് റോഡരികിൽ നിർത്തിയിട്ടിരുന്ന കാർ പെട്ടന്ന് എടുത്തതാണ് അപകട കാരണം. ഇന്ന് ഉച്ചക്കായിരുന്നു അപകടം
വാൽപ്പാറ: വാല്പാറയിൽ നടന്ന വാഹനാപകടത്തിൽ കുട്ടികൾ ഉൾപ്പടെ 8 പേർക്ക് ദാരുണാന്ത്യം. മിനി വാന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ പൊള്ളാച്ചി ഗവ. ആശുപത്രിയിലേക്ക് മാറ്റി. 13 പേരാണ് വാഹനത്തിലുണ്ടായിരുന്ന തെന്നാണ് വിവരം.പാറമ്മൽ എൽപി സ്കൂളിലെ അധ്യാപകരാണ് അപകടത്തിൽപ്പെട്ടത്. മലപ്പുറം പാങ്ങിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയതായിരുന്നു അധ്യാപകർ. ആളിയാർ ചുരത്തിൽ വെച്ച് നിയന്ത്രണം തെറ്റിയ വാഹനം പതിനൊന്നാം വളവിൽ നിന്ന് പത്താം വളവിലേക്ക് മറിയുക യായിരുന്നു. വാഹനം പൂർണമായും തകർന്നു.
നടുവണ്ണൂർ: ചൂട് വർദ്ധിച്ചതോടെ ഡ്രൈവർ ഉറങ്ങിപ്പോകുന്നത് കാരണമുള്ള വാഹന അപകടങ്ങൾ വർദ്ധിക്കുന്നു. സമീപ കാലത്ത് നടക്കുന്ന പല അപകടങ്ങളുടെയും മൂല കാരണം ഇതുതന്നെയാണെന്ന് അപകടത്തിൽപ്പെട്ട വരും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു. നടുവണ്ണൂർ -പേരാമ്പ്ര സംസ്ഥാന പാതയിൽ കെ പി മുക്ക് ട്രാൻസ്ഫോമർ ന് സമീപം ഇന്ന് റോഡരികിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാറിനു പുറകിൽ കോഴിക്കോട് ഭാഗത്തു നിന്നും വന്ന വാഗണർ കാറിടിച്ചാണ് അപകടമുണ്ടായത്. പേരാമ്പ്ര ചെമ്പ്ര സ്വദേശികൾ ആശുപത്രിയിൽ നിന്ന് വരുമ്പോഴാണ്അപകടം. ഡ്രൈവർ ഉറങ്ങിപ്പോയത് കാരണം റോഡരികിൽ നിർത്തിയിട്ട കാറിലേക്ക് പിടിച്ച് കയറുകയായിരുന്നു. നിർത്തിയിട്ട് കാറിലോ സമീപത്ത് ആളുകൾ ഇല്ലാത്തത് കാരണം വൻ ദുരന്തം ഒഴിവായി. പരിക്കേറ്റ യാത്രികനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയേറ്റ സ്വിഫ്റ്റ് കാർ 15 അടിയോളം മുൻപോട്ട് തെറിച്ചു. ഏതാനും ദിവസങ്ങൾ മുമ്പാണ് ഇവിടെ ടീ സ്റ്റാളിന് മുൻഭാഗത്ത് ഫറൂഖ് ഭാഗത്ത് നിന്നും വന്ന കാറിൻ്റെ ഡ്രൈവർ ഉറങ്ങിയത് കാരണം ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് മുറിഞ്ഞത്. ഇതിനെ തുടർന്ന് ഒരു ദിവസം മുഴുവൻ കരുവണ്ണൂർ മേഖലയിൽ വൈദ്യുതി നിലയ്ക്കുകയുണ്ടായി. കഴിഞ്ഞമാസം കുറ്റ്യാടിനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാറിൽ വന്ന് കുടുംബം എം സാൻഡ് സെൻററിന് സമീപം വീടിൻറെ മതിലിൽ ഇടിച്ച് കീഴ്മേൽ മറിഞ്ഞു. ഈ അപകടവും സംഭവിച്ചത് ഡ്രൈവറോട് ഉറങ്ങി പോയത് കാരണമാണത്രേ.
താമരശ്ശേരി: താമരശ്ശേരി ചുരം രണ്ടാം വളവിൽ സൂപ്പർ ഫാസ്‌റ്റ് ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരിക്കേറ്റതായ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല അപകടത്തെ തുടർന്ന് ചുരത്തിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. അവധിക്കാലമായതിനാൽ ധാരാളം വിനോദ സഞ്ചാരികൾ വയനാട്ടിലേക്ക് യാത്ര ചെയ്യുന്നത് കാരണം സാധാരണയിൽ കവിഞ്ഞ തിരക്കാണ് ഉള്ളത്. അപകടത്തെ തുടർന്ന് വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നുണ്ടെങ്കിലും ഗതാഗത തടസ്സം നേരിടുന്നുണ്ട്.
നൊച്ചാട്: ചാത്തോത്ത് താഴ ചെറുവറ്റ ഗിരീഷ് (52) നിര്യാതനായി. പരേതനായ കുഞ്ഞിരാമൻ നായരുടെയും ജാനകി അമ്മയുടെയും മകനാണ്.ഭാര്യ: സനില ചെറുവറ്റ ( സിപിഐ എം ചാത്തോത്ത് താഴ വെസ്റ്റ് ബ്രാഞ്ച് അംഗം, കെ എസ് കെടിയു നൊച്ചാട് സൗത്ത് മേഖലാ പ്രസിഡണ്ട്, ഏരിയാ കമ്മറ്റി അംഗം,മുൻ നൊച്ചാട് ഗ്രാമ പഞ്ചായത്ത് മെമ്പർ) മക്കൾ : സാരംഗി , സനിസില. മരുമക്കൾ:അഖിൽ രാജ് എ.വി.(കാവിൽ) നിധിൻ രാജ് (നൊച്ചാട്) സഹോദരൻ: സുരേഷ്.സംസ്ക്കാരം നാളെ (ശനി) ഉച്ചക്ക് 12 മണിക്ക് വീട്ടുവളപ്പിൽ.