പുളിയോട്ടുമുക്ക് : തലേരിപറമ്പത്ത് ബാലൻ (66) നിര്യാതനായി .(മുൻ ബ്രാഞ്ച് സെക്രട്ടറി, സിപിഐഎം പുളിയോട്ട്മുക്ക് ). ഭാര്യ: മാലതി (കുന്ദമംഗലം) സഹോദരങ്ങൾ: പരേതനായ നെക്കോത്ത് ഗംഗാധര കുറുപ്പ്, കൃഷ്ണൻ, സുകുമാരൻ, രാമൻ, നാരായണൻ (സിപിഐഎം പുളിയോട്ട്മുക്ക് ബ്രാഞ്ച് അംഗം), നാരായണി (നരയംകുളം), ദേവി (പുല്ലാളൂർ).
പൊള്ളാച്ചി: വാല്‍പ്പാറ അപകടത്തില്‍ മരിച്ചവരുടെ പൊതുദര്‍ശനത്തിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. പൊള്ളാച്ചി ആശുപത്രിയില്‍ വെച്ച് ഒമ്പത് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിച്ചു. അര്‍ധരാത്രി 12 മണിയോടെ ആരംഭിച്ച പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായത് പുലര്‍ച്ചെ 4 മണിയോടെയാണ്. മരിച്ച ഒമ്പത് പേരുടെയും മൃതദേഹങ്ങളുമായി ആംബുലന്‍സുകള്‍ പൊള്ളാച്ചിയില്‍ നിന്ന് പുറപ്പെട്ടു. കേരള അതിര്‍ത്തിവരെ ആംബുലന്‍സുകള്‍ക്ക് തമിഴ്‌നാട് പൊലീസ് അകമ്പടിയുണ്ടായി. നിലവില്‍ ആംബുലന്‍സുകള്‍ കേരളത്തിലേക്ക് പ്രവേശിച്ചു. പൊള്ളാച്ചി - വാല്‍പ്പാറ റോഡിലെ മദ്രസയില്‍ മയ്യത്ത് നമസ്‌കാരം കഴിഞ്ഞാണ് മൃതദേഹങ്ങള്‍ അടങ്ങുന്ന ആംബുലന്‍സ് കേരളത്തിലേക്ക് പുറപ്പെട്ടത്. മൃതദേഹങ്ങള്‍ 8.30ഓടെ പാങ്ങ് ഹയര്‍സെക്കന്ററി സ്‌കൂളിലെത്തിക്കും. ഒരു മണിക്കൂര്‍ പൊതുദര്‍ശനം നടക്കും. പ്രധാന അധ്യാപിക പുലാമന്തോള്‍ സ്വദേശി അജിതയുടെ സംസ്‌കാരം ഷൊര്‍ണൂര്‍ ശാന്തി തീരത്ത് നടക്കും. ആശയുടെ സംസ്‌കാരം വീട്ടുവളപ്പില്‍ നടക്കും. മജീദ്, ഭാര്യ റുഖിയ എന്നിവരുടെ ഖബറടക്കം മാട്ടാത്ത് മഹല്ലിലും റംല, സാജിദ, ഷക്കീല എന്നിവരുടെ ഖബറടക്കം പാങ്ങ് ജുമാ മസ്ജിദിലും നടക്കും. സുഹറ, മകന്‍ ഹിഷാം എന്നിവരുടെ ഖബറടക്കം ഈസ്റ്റ് പാങ്ങ് മസ്ജിദ് ഖബര്‍ സ്ഥാനില്‍ നടക്കും.കൊയമ്പത്തൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഉള്ള മൂന്ന് പേരും നീരീക്ഷണത്തില്‍ തുടരുകയാണ്. സാജിതയുടെ മകന്‍ ഷഹദിന്‍ (11), ട്രാവലര്‍ ഡ്രൈവര്‍ മുഹമ്മദ് ഫായിസ് (22), സ്‌കൂള്‍ ബസ് ഡ്രൈവര്‍ നൗഷാദ് (39) എന്നിവരാണ് ചികിത്സയിലുള്ളത്. 48 മണിക്കൂറിന് ശേഷം ഷിഫ്റ്റ് ചെയ്യുന്ന കാര്യത്തില്‍ ഉള്‍പ്പടെ വിവരം തരാം എന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം. മലപ്പുറം ഡിഎംഒ നിര്‍ദേശിച്ച പ്രകാരം താഹസില്‍ധാര്‍ ഉള്‍പ്പടെ അഞ്ച് പേരുടെ മെഡിക്കല്‍ സംഘം കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയിരുന്നു. പരിക്കേറ്റ 11കാരി മസ്‌നീന്‍ കോട്ടക്കല്‍ ആശുപത്രിയിലും ചികിത്സയിലാണ്.
താമരശ്ശേരി: നഗരമധ്യത്തിൽ യുവാവിനു നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുക യും ക്രൂരമായി മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. താമരശ്ശേരി തേക്കുംതോട്ടം സ്വദേശി മുഹമ്മദ് ദിൽഷാൻ (18) ആണ് അക്രമത്തിന് ഇരയായത്. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന ദിൽഷാനെ യാതൊരു പ്രകോപനവു മില്ലാതെയാണ് പ്രതി ആക്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ താമരശ്ശേരി ചീനിമുക്കിലായിരുന്നു ആദ്യ സംഭവം. സുഹൃത്തുക്കൾക്കൊപ്പം ചീനിമുക്കിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു ദിൽഷാൻ. ഈ സമയത്ത് ദിൽഷാന്റെ സുഹൃത്തായ ലാമിഷിനെ ഒരാൾ മർദ്ദിക്കുന്നത് കണ്ട് ദിൽഷാൻ ഇടപെടുകയും ഇരുവരെയും പിടിച്ചുമാറ്റുകയും ചെയ്തു. ഇതിൽ പ്രകോപിതനായ പ്രതി, താമരശ്ശേരിയിൽ ബിസ്സിനസ്സ് ചെയ്യുന്ന ബാലുശ്ശേരി സ്വദേശി ബാസിൽ ലത്തീഫ് തന്റെ അരയിൽ സൂക്ഷിച്ചിരുന്ന തോക്ക് എടുത്ത് ദിൽഷാന്റെ വയറിനു നേരെ ചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. തുടർന്ന് പ്രതിയും സംഘവും കാറിൽ അവിടെനിന്ന് മടങ്ങിയെങ്കിലും അൽപ്പസമയത്തിന് ശേഷം കൂടുതൽ ആളുകളുമായി വീണ്ടും സ്ഥലത്തെത്തി. ഇവർ ദിൽഷാന്റെ സുഹൃത്തുക്കളുമായി വീണ്ടും വാക്കേറ്റത്തിൽ ഏർപ്പെട്ടെങ്കിലും നാട്ടുകാർ ഇടപെട്ട് ഇവരെ സ്ഥലത്തുനിന്ന് ഓടിച്ചുവിടുകയായിരുന്നു. ചീനിമുക്കിലെ സംഭവത്തിന് ശേഷം ദിൽഷാൻ സുഹൃത്തിനൊപ്പം ഓടക്കുന്നിലെ വർക്ക്ഷോപ്പിൽ പോയി മടങ്ങി വരവെയായിരുന്നു രണ്ടാമത്തെ ആക്രമണം. താമരശ്ശേരി മിനി ബൈപ്പാസിൽ വെച്ച് മറ്റൊരു സുഹൃത്തിനെ കണ്ട് കാർ നിർത്തിയ ദിൽഷാനെ, സമീപത്തെ തന്റെ സ്ഥാപനത്തിലുണ്ടായിരുന്ന ബാസിൽ ഓടിയെത്തി ആക്രമിക്കുകയായിരുന്നു. കാറിന്റെ ഡോർ വലിച്ചു തുറന്ന പ്രതി ദിൽഷാന്റെ ഇടതു ചെവിക്ക് താഴെയും മുഖത്തും ക്രൂരമായി മർദ്ദിച്ചു.മർദ്ദനമേറ്റ ദിൽഷാൻ വീട്ടിലെത്തി വിവരം അറിയിച്ചതിനെ തുടർന്ന് സഹോദരനൊപ്പം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. തനിക്ക് പ്രതിയുമായി മുൻപരിചയമില്ലെന്നും എന്തിനാണ് ആക്രമിച്ചതെന്ന് അറിയില്ലെന്നും ദിൽഷാൻ പറഞ്ഞു. സംഭവത്തിൽ താമരശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരസ്യമായി തോക്ക് ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതും ആക്രമണം നടത്തിയതും ഗൗരവമായാണ് പോലീസ് കാണുന്നത്. പ്രതി കൈവശം വെച്ചിരുന്ന തോക്ക് യഥാർത്ഥമാണോ അതോ എയർ ഗണ്ണാണോ എന്നതടക്കമുള്ള കാര്യങ്ങൾ പരിശോധിച്ചുവരികയാണ്. സുഹൃത്തുക്കൾ തമ്മിലുള്ള തർക്കത്തിന്റെ കാരണവും ബാസിൽ എന്തിനാണ് തോക്കുമായി നടന്നതെന്ന കാര്യവും വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു
പേരാമ്പ്ര: കൂട്ടാലിട തൃക്കുറ്റിശ്ശേരി കച്ചേരി കണ്ടി വീട്ടിൽ പരേതരായ കുഞ്ഞിരാമൻ നമ്പ്യാർ - ജാനകി അമ്മ ദമ്പതികളുടെ മകൻ സുകുമാരൻ (60) പാറാട്ടുപാറയിൽ നിര്യതനായി.ഭാര്യ: ശ്രീജ (പരേതനായ ശ്രീധരൻ നായരുടെയും ശാരദ അമ്മയുടെയും മകൾ). മക്കൾ: ഹരികൃഷ്ണൻ, ആര്യ.സഹോദരങ്ങൾ: ഉണ്ണിമാധവൻ, മധുസൂദനൻ. സഞ്ചയനം: ബുധനാഴ്ച.
വെള്ളിയൂർ: വെള്ളിയൂരിലെ പഴയ കാല മത്സ്യവ്യാപാരി മാവത്ത് കണ്ടി അബ്ദുള്ള ഹാജി നിര്യാതനായി. മഹല്ല് കമ്മറ്റി വൈസ് പ്രസിഡണ്ട്, മദ്രസ്സ കമ്മറ്റി മെമ്പർ, വെള്ളിയൂർ ശാഖ മുസ്ലിം ലീഗ് കമ്മറ്റി വൈസ് പ്രസിഡണ്ട്, എസ്.ടി.യു. കൊയിലാണ്ടി താലൂക്ക് കമ്മറ്റി മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മക്കൾഎം.കെ റഫീഖ് (ബഹറൈൻ). എം.കെ ഇസ്മായിൽ ( മക്ക കെ. എം സി സി ഭാരവാഹി) എം.കെ. ഫിറോസ് (ബഹറൈൻ) എം.കെ. ജറീഷ് (ഖത്തർ) മരുമക്കൾ: ഷമീന (കുരുടിമുക്ക് ) ഷാഹിന (ചെമ്പ്ര ) നൗഷിദ (കൂട്ടാലിട ) റസ്‌ലി (കൊല്ലം).
കുറ്റിയാടി: പാലേരിയിൽ അമ്മയോടൊപ്പം പുഴയിൽ എത്തിയ അഞ്ചുവയസ്സുകാരൻ മുങ്ങിമരിച്ചു. അലക്കുന്നതിനിടെ കുളിക്കാനായി വെള്ളത്തിലിറങ്ങിയ കുട്ടി അപ്രതീക്ഷിതമായി കയത്തിൽപ്പെടുകയായിരുന്നു. നാട്ടുകാർ ഉടൻ തന്നെ തിരച്ചിൽ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്. അമ്മ അലക്കിക്കൊണ്ടിരിക്കുന്നതിനിടെ കുട്ടി വെള്ളത്തിലിറങ്ങുകയായിരുന്നു. കുട്ടി മുങ്ങിപ്പോയത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചു. . ഫയർഫോഴ്സ് സ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ നാട്ടുകാർ കുട്ടിയെ വെള്ളത്തിനടിയിൽ നിന്നും കണ്ടെടുത്തു. കുട്ടിയുടെ മൃതദേഹം ഇപ്പോൾ പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്‌മോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തിൽ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയ നാല് പേർക്ക് ദേഹാസ്വാസ്ഥ്യം. ശ്വാസതടസത്തെ തുടർന്ന് ഒരാള്‍ മരിച്ചു. വെസ്റ്റ് ബംഗാള്‍ സ്വദേശി ഷഹബേദ് ദാസാണ് മരിച്ചത്. ബേപ്പൂര്‍ ഹാര്‍ബറില്‍ മത്സ്യബന്ധനത്തിന് പോയ ആയിഷ ബോട്ടിലെ നാല് ജീവനക്കാര്‍ക്കാണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്.ഷഹബേദ് അടക്കം നാല് പേര്‍ക്കായിരുന്നു ശ്വാസം തടസ്സം അനുഭവപ്പെട്ടത്.നാല് പേരും കുഴഞ്ഞു വീഴുകയായിരുന്നു. 12 പേരാണ് ആകെ ബോട്ടില്‍ ഉണ്ടായിരുന്നത്. എഞ്ചിന്‍ റൂമില്‍ വെള്ളം കയറിയതിന്റെ കാരണം നോക്കാന്‍ പോയപ്പോള്‍ ആണ് ശ്വാസതടസ്സം അനുഭവപ്പെട്ടത്. 10 നോട്ടിക്കല്‍ മൈല്‍ അകലവെച്ചാണ് ബോട്ടില്‍ വെള്ളം കയറിയത്.
പയ്യോളി: കൊയിലാണ്ടിയില്‍ ട്യൂഷന് പോയ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായതായി പരാതി. പയ്യോളി ചാക്കണ്ടി നസീറിന്റെ മകന്‍ നിഹാന്‍ നസീര്‍(17)നെയാണ് ഇന്നലെ ഉച്ച മുതല്‍ കാണാതായത്.ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ട്യൂഷന് പോകുന്നതിനായി സൈക്കിളുമെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതാണ്. സൈക്കിള്‍ പയ്യോളി നഗരസഭയ്ക്കടുത്ത് വെച്ചതിന് ശേഷം കൊയിലാണ്ടിയിലേക്ക് ബസിന് പോയതാണെന്നാണ് വിവരം.എന്നാല്‍ ട്യൂഷന്‍ സെന്ററില്‍ നിഹാന്‍ എത്തിയിട്ടില്ല. പച്ച നിറത്തിലുള്ള ഷര്‍ട്ടും കറുത്ത നിറമുള്ള പാന്റുമാണ് നിഹാന്‍ നസീറിന്റെ വേഷം. വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതായതോടെ പിതാവ് പയ്യോളി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിദ്യാര്‍ത്ഥിയെ കുറിച്ച് വിവരം ലഭിക്കുന്നവര്‍ താഴെക്കാണുന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്. ഫോണ്‍: 9496442713, 9846331533, പൊലീസ്: 0496-2602034.
പേരാമ്പ്ര: പേരാമ്പ്രയിൽ ബുള്ളറ്റ് ബൈക്കിന് തീപിടിച്ചു. പേരാമ്പ്ര ബസ്റ്റാൻഡിന് സമീപമാണ് സംഭവം . പന്തിരിക്കര സ്വദേശി അരുണിന്റെ ബൈക്കിനാണ് തീപിടിച്ചത്.ഇന്ന് ഉച്ചയ്ക്ക് 1.45 ഓടെയായിരുന്നു സംഭവം. സ്റ്റാൻഡിന് സമീപം നിർത്തിയിട്ട ബൈക്ക് അരുൺ വീണ്ടും സ്റ്റാർട്ട് ചെയ്യുന്നതിനിടെയാണ് തീയും പുകയും ഉയർന്നത്. ഉടനെ പേരാമ്പ്ര ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു. സംഭവ സ്ഥലത്തിന് സമീപത്തായി ആ സമയം ബോധവത്ക്കരണ ക്ലാസ് നൽകി കൊണ്ടിരിക്കുകയായിരുന്ന ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി. സമീപത്തെ സഹകരണ ബാങ്കിൽ നിന്ന് ഫയർ എക്സ്റ്റിങ്ക്യൂഷർ എടുത്ത് തീ നിയന്ത്രണ വിധേയമാക്കി.സ്റ്റേഷൻ ഓഫീസർ പികെ ഭരതൻ്റെ നേതൃത്വത്തിലുള്ള ഗ്രേഡ് സ്റ്റേഷൻ ഓഫീസർ എം മജീദ്, ഫയർ ആന്റ് റെസ്ക്യൂ ഓഫീസർമാരായ അഷിൻ ഗോവിന്ദ്, വിജേഷ്, ഹൃദിൻ, ഡ്രൈവർ പി സജിത്ത്, ഹോംഗാർഡ് എസി അജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
ആയഞ്ചേരി: ആയഞ്ചേരികടുത്ത വെയിലിനെ പ്രതിരോധിക്കാൻ ബൈക്ക് യാത്രയ്ക്കിടെ കുട തുറക്കാൻ ശ്രമിച്ച സ്ത്രീ റോഡിൽ വീണു ഗുരുതരാവസ്ഥയിലായി. വള്ളിയാട് ചൊവ്വം വള്ളി താഴെ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് സംഭവം. അരൂർ സ്വദേശിയായ വയോധികയാണ് അപകടത്തിൽപ്പെട്ടത്.ചൂട് സഹിക്കാനാവാതെ വന്നപ്പോൾ പിൻസീറ്റിൽ ഇരിക്കുകയായിരുന്ന സ്ത്രീ കുട തുറക്കുകയായിരുന്നു. ശക്തമായ കാറ്റ് കുടയിൽ തട്ടിയതോടെ ഇവർക്ക് നിയന്ത്രണം നഷ്ടപ്പെടുകയും ബൈക്കിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയിൽ തല റോഡിലിടിച്ച് ഗുരുതരമായി പരിക്കേറ്റു. സമീപവാസികളും മറ്റ് യാത്രക്കാരും ചേർന്ന് ഇവരെ ആയഞ്ചേരി ആസ്പയർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വടകര സഹകരണ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് തലയ്ക്ക് ഗുരുതരമായ പരിക്കുണ്ടെന്നാണ് വിവരം. കടുത്ത വേനലിൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും ബൈക്ക് യാത്രയ്ക്കിടെ കുട ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചു.