കുട്ടിയുടെ സഹോദരൻ ഗുരുതരാവസ്ഥയിൽ
തൃശ്ശൂര്‍: കോടാലിയില്‍ എട്ടുവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരിച്ചു. കോടാലിയില്‍ കാവുങ്ങല്‍ സില്‍ജോ-ജോണ്‍സി ദമ്പതികളുടെ മകന്‍ ആള്‍ ജോയാണ് മരിച്ചത്. ആള്‍ ജോയുടെ സഹോദരന്‍ അനോജ് അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കുട്ടിയുടെ ദേഹത്ത് പാമ്പുകടിയേറ്റ അടയാളം കണ്ടെത്തിയിരുന്നു. പരിശോധനയില്‍ കുട്ടികള്‍ കിടന്ന മുറിയിലെ തലയണയ്ക്കടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ശങ്കുവരയന്‍/ വെള്ളിക്കെട്ടന്‍ ഇനത്തില്‍പ്പെട്ട പാമ്പാണ് കടിച്ചത്.
കുട്ടികള്‍ തലേദിവസം ഒരു അവകാഡോ ജ്യൂസ് കുടിച്ചതിന് ശേഷമാണ് കുട്ടികള്‍ കിടന്നത്. അതുകൊണ്ട് കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്നായിരുന്നു മാതാപിതാക്കള്‍ കരുതിയത്. കുട്ടികളെ ഉടന്‍ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ആശുപത്രിയിലെ പരിശോധനയിലാണ് പാമ്പ് കടിയേറ്റതാണെന്ന് മനസിലായത്.
പിന്നാലെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് വീടിനുള്ളില്‍ വിശദമായി നടത്തിയ തിരച്ചിലില്‍ കുട്ടികള്‍ കിടന്നിരുന്ന മുറിയിലെ തലയണയ്ക്ക് അടിയില്‍ നിന്ന് പാമ്പിനെ കണ്ടെത്തുകയായിരുന്നു.