തിരുവനന്തപുരം :സംസ്ഥാനത്ത് ചൂട് കൂടുന്നു. താപനില വർധിക്കുന്ന സാഹചര്യത്തിൽ 12 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. സാധാരണയേക്കാള്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് അധിക താപനിലയാണ് നിലവില്‍ രേഖപ്പെടുത്തുന്നത്. പാലക്കാട് ജില്ലയില്‍ 39 ഡിഗ്രിവരെയും കൊല്ലത്ത് 38ഡിഗ്രി വരെയുമാണ് താപനില രേഖപ്പെടുത്തിയിരിക്കുന്നത്. കൂടാതെ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പുണ്ട്.
അരിക്കുളം: മ്യൂസിക് ലവേഴ്സ് അരിക്കുളം നാളെ വൈകുന്നേരം നാല് മണിക്ക് അരിക്കുളം യു.പി.സ്കൂളിൽ സംഘടിപ്പിക്കുന്ന രാജഗീതം പരിപാടി കവിയും ഗാനരചയിതാവുമായ വയലാർ ശരത്ചന്ദ്രവർമ ഉദ്ഘാടനം ചെയ്യും. 50 ഗാനങ്ങളുടെ രചനയും സംഗീതവും നിർവ്വഹിച്ച മണി രാജൻ ചാലയിലിന് സർഗ സംഗീത പുരസ്ക്കാര സമർപ്പണകർമവുംവേദിയിൽ നടക്കും. സംഗീതജ്ഞൻ പാലക്കാട് പ്രേംരാജ്, നൃത്ത അവതരണത്തിൽ ഗിന്നസ് ബുക്കിൽ ഇടം നേടിയ കെ.ടി. ശ്രീധരൻ എന്നിവരെ ആദരിക്കലും ഗായിക തേജാ ലക്ഷ്മിയ്ക്കുള്ള അനുമോദനവും ഇതോടൊന്നിച്ച് നടക്കും. ചടങ്ങിൽ ഡോ: മോഹനൻ നടുവത്തൂർ, വി.ടി.മുരളി, വി.ആർ.സുധീഷ്, ചെങ്ങന്നൂർ ശ്രീകുമാർ , ജനപ്രതിനിധികൾ, സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. കൊയിലാണ്ടി മലരി കലാമന്ദിരത്തിന്റെ സ്വാഗതഗാനം,വയലാറിന്റെ ഗാനങ്ങളുടേയുംമണിരാജന്റെ ഗാനങ്ങളുടെയും ആലാപനവും നടക്കുമെന്ന് സ്വാഗത സംഘം ചെയർമാൻ രാമചന്ദ്രൻ നീലാംബരി, കൺവീനർ എൻ.കെ. ഉണ്ണിക്കൃഷ്ണൻ എന്നിവർ അറിയിച്ചു.
ഭോപ്പാൽ: വൈറൽ കുംഭമേള താരത്തിന്റെ ഭർത്താവ് ഫർമാൻ ഖാനെതിരെ പോക്സോ കേസ്. മധ്യപ്രദേശ് പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ദേശീയ പട്ടികവർഗ്ഗ കമ്മീഷന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കമ്മീഷന്റെ അന്വേഷണത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തി ആയില്ലെന്ന കണ്ടെത്തലിന് പിന്നാലെ ആണ് നടപടി. പെൺകുട്ടി ജനിച്ചത് 2009 ഡിസംബർ 30നാണ്. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായം 16 മാത്രമായിരുന്നു. അതേസമയം കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാർക്ക് ഡൽഹിയിൽ ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി. ഏപ്രിൽ 22ന് ഹാജരാകണം. വിവാഹത്തിന് വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമിച്ചെന്നും കമ്മീഷൻ.അതേസമയം കുംഭമേളയിലെ വൈറല്‍ താരത്തിന്റെയും കാമുകന്‍ ഫര്‍മാന്‍ ഖാനും തമ്മിലുള്ള വിവാഹം തീർത്തും നിയമപരമെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു. പൂവാര്‍ അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഇവരുടെ വിവാഹം നിയമപരമല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയടക്കം പോക്സോ കേസിൽ കുടുങ്ങുമെന്നുമെല്ലാമുള്ള പ്രചരണത്തിനാണ് പൊലീസിന്‍റെ സ്ഥിരീകരണം ഉണ്ടായത്. താരത്തിന്റെ പ്രായം 18 തികഞ്ഞെന്നും ഇത് സ്ഥിരീകരിച്ച ശേഷമാണ് വിവാഹത്തിനുള്ള തീരുമാനമെടുത്തതെന്നും തമ്പാനൂർ പൊലീസ് അന്ന് പറഞ്ഞിരുന്നു.തിരുവനന്തപുരം പൂവാർ നൈനാർ അരുമാനൂർ നൈനാർ ക്ഷേത്രത്തൽ വെച്ചായിരുന്നു വിവാഹം. മഹാരാഷ്ട്ര സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ആണ് വിവാഹം കഴിച്ചത്. നിർബന്ധിച്ച് നാട്ടിലേക്ക് കൊണ്ടുപോകാൻ അച്ഛൻ ശ്രമിക്കുന്നു എന്ന പരാതിയുമായി വൈറൽ താരം തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു. പൂവാറിലെ ഷൂട്ടിംഗ് സ്ഥലത്ത് നിന്നാണ് താരവും ആൺസുഹൃത്ത് ഫർമാനും എത്തിയത്. പൊലീസ് മൊണാലിസയെ ഫർമാനൊപ്പം അയക്കുകയായിരുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും വിവാഹത്തിൽ പങ്കെടുത്തിരുന്നു. വിവാഹത്തെ കുടുംബം എതിർത്തതിനെ തുടർന്നാണ് ഇവർ കേരളത്തിൽ അഭയം തേടി എത്തിയത്. കേരളത്തിൽ വിവാഹം നടത്താനാണ് താത്പര്യമെന്നാണ് അന്ന് താരവും ഫർമാനും അറിയിച്ചിരുന്നു.
മലപ്പുറം: കോട്ടയ്ക്കലിന് സമീപം എടരിക്കോട് കോളേജ് പടിയിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. തമിഴ്നാട് സ്വദേശികളായ ഇളയരാജ, ഭാര്യ സരസ്വതി എന്നിവരാണ് മരിച്ചത്.ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന ഗുഡ്‌സ് ഓട്ടോയ്ക്ക് പിന്നിൽ ബസ് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ മുന്നിലുണ്ടായിരുന്ന ലോറിക്കടിയിലേക്ക് ഇടിച്ച് കയറിയതാണ് അപകടത്തിന്റെ ആഘാതം വർധിപ്പിച്ചത്. നാട്ടുകാരും പോലീസും ചേർന്ന് ഉടൻ തന്നെ ഇരുവരെയും പുറത്തെടുത്ത് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
ബെംഗളൂരു: കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദയുടെ മൃതദേഹം ചിക്കമഗളൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്നുണ്ടാകും. ബന്ധുക്കളുടെയും കേരള പൊലീസിന്റെയും സാന്നിധ്യത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം. നടപടിക്രമങ്ങള്‍ പൂര്‍ണമായും ചിത്രീകരിക്കും.കുടുംബത്തിന്റെ ആരോപണങ്ങളെക്കുറിച്ചും അന്വേഷണമുണ്ടാകും. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്‌വാരത്താണ് മൃതദേഹം കണ്ടെത്തിയത്. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തെരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം ഇന്ന് രംഗത്തെത്തിയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്.പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പം ചിക്കമഗളൂരുവില്‍ എത്തിയതായിരുന്നു ശ്രീനന്ദ. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് തെരച്ചില്‍ നടത്തിയത്.
കോട്ടയം: കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. കൂവപ്പള്ളി കൊരട്ടിപ്പറമ്പില്‍ ഇര്‍ഷാദിന്റെ മകന്‍ മുഹമ്മദ് സെയ്ഫ് (20) ആണ് മരിച്ചത്. കോട്ടയം സിഎംഎസ് കോളേജിലെ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. വീട്ടില്‍ കുളിച്ച് കൊണ്ടിരിക്കവെ വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സംഭവം. മാതാവ്: റെയ്ഹാനത്ത്. ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം കബറടക്കം നടത്തും.
അവിടനല്ലൂർ : അവിടനല്ലൂരിലെ റിട്ടയേർഡ് നഴ്സിംഗ് സൂപ്രണ്ട് പീറ്റകണ്ടി വത്സല (68 ) നിര്യാതയായി. ഭർത്താവ് : ടി.കെ. ബാലകൃഷ്ണൻ (റിട്ട.സബ് റജിസ്ട്രാർ) മക്കൾ ഭവ്യ, ദിവ്യ. മരുമക്കൾ: ലജി രാജ്.(കാരയാട്), അരുൺ.(കണ്ണാടി പൊയിൽ). സംസ്കാരം നാളെ രാവിലെ (11-04-2026 ശനിയാഴ്ച) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.
ഹൂസ്റ്റണ്‍: ചരിത്രദൗത്യം പൂര്‍ത്തിയാക്കി ആര്‍ട്ടെമിസ് 2 തിരിച്ചെത്തി. 54 വര്‍ഷത്തിന് ശേഷമാണ് മനുഷ്യര്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് വീണ്ടും പ്രവേശിച്ചത്. ഭൂമിയില്‍ നിന്നും ദൃശ്യമല്ലാത്ത ചന്ദ്രന്റെ മറുപുറം കൂടി കാണുകയും ചിത്രങ്ങള്‍ പകര്‍ത്തുകയും ശേഷമാണ് ആര്‍ട്ടെമിസ് 2ന്റെ ഒറയോണ്‍ പേടകം തിരിച്ചെത്തിയിരിക്കുന്നത്. പത്ത് ദിവസം നീണ്ട ദൗത്യമായിരുന്നു ആര്‍ട്ടിമെസ് 2വിന്റേത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തില്‍ പ്രവേശിച്ചത്. പിന്നീട് 5.37ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു. സാന്റിയാഗോ തീരത്തോട് ചേര്‍ന്നാണ് പേടകം സമുദ്രത്തില്‍ പതിപ്പിച്ചത്.
ഡൽഹി :രാജ്യത്തെ ഡിജിറ്റൽ പേമെന്റ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കുന്നതിന് പുതിയ സംവിധാനങ്ങൾ നടപ്പാക്കാൻ ഒരുങ്ങി ആർബിഐ. പുതിയ തീരുമാനങ്ങൾ ഉടൻ നിലവിൽ വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടുകൂടി യുപിഐ, നെറ്റ് ബാങ്കിംഗ്, കാർഡ് പെയ്മെന്റുകൾ എന്നിവയിൽ വലിയ മാറ്റമുണ്ടായേക്കാം. സൈബർ തട്ടിപ്പുകാരെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർബിഐയുടെ ഈ പുതിയനീക്കം. പുതിയ മാറ്റം അനുസരിച്ച് ഇനി മുതൽ ഒടിപി മാത്രം ഉപയോഗിച്ച് പണം ഇടപാടുകൾ നടത്താൻ ആവില്ല. ഇതിനൊപ്പം പിൻ നമ്പറും ബയോമെട്രിക് ഫെയ്സ് ഐഡിയോ അല്ലെങ്കിൽ വിരൽ അടയാളമോ നൽകണം. ഒരു ദിവസം ഓൺലൈൻ പേമെന്റ് ആപ്പിലൂടെ ബാലൻസ് പരിശോധിക്കുന്നതിലും നിയന്ത്രണം കൊണ്ടുവന്നിട്ടുണ്ട്.
കര്‍ണാടക ചിക്മഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള വിനോദസഞ്ചാരത്തിനിടെ മരിച്ച ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്കെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പരുക്കുകള്‍ വീഴ്ച മൂലമുണ്ടായതെന്നും നിഗമനം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്നും റിപ്പോര്‍ട്ട്. ശ്രീനന്ദയുടെ മൃതദേഹം ഇന്ന് പാലക്കാട് കടമ്പഴിപ്പുറത്തെ വീട്ടില്‍ എത്തിക്കും. വെള്ളിയാഴ്ച രാത്രി 12 മണിയോടെയാണ് പോസ്റ്റുമോര്‍ട്ട നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.ഏപ്രില്‍ ഏഴ് ചൊവ്വാഴ്ച വൈകീട്ടോടെയാണ് ശ്രീനന്ദയെ കാണാതാകുന്നത്. അവധിക്കാലത്ത് കുടുംബത്തോടൊപ്പം വിനോദയാത്രയ്ക്ക് എത്തിയതായിരുന്നു ശ്രീനന്ദ. പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് കുടുംബം അടക്കമുള്ള 40 അംഗ സംഘത്തിനൊപ്പമായിരുന്നു ശ്രീനന്ദ ചിക്കമഗളൂരുവില്‍ എത്തിയത്. മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്തുവെച്ചായിരുന്നു ശ്രീനന്ദയെ കാണാതാകുന്നത്. ഉടന്‍ തന്നെ കുടുംബാംഗങ്ങള്‍ പരാതി നല്‍കി. തുടര്‍ന്ന് അന്വേഷണം നടത്തിയെങ്കിലും മൂന്ന് ദിവസം കഴിഞ്ഞിട്ടും ശ്രീനന്ദയെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.പിന്നാലെ തിരച്ചില്‍ ഊര്‍ജിതമല്ലെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന സംശയവും മാതാപിതാക്കള്‍ പങ്കുവെച്ചിരുന്നു. പിന്നീട് പൊലീസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന എന്നിവര്‍ ഉള്‍പ്പെടുന്ന 100 അംഗ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ശ്രീനന്ദയ്ക്കായി തിരച്ചില്‍ നടത്തിയത്. തെര്‍മല്‍ ഡ്രോണുകളും പൊലീസ് നായയെയും ഉപയോഗിച്ചാണ് പരിശോധന നടത്തിയത്. ഒടുവില്‍ നാലം ദിവസം മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്‌വാരത്ത് മൃതദേഹം കണ്ടെത്തുകയായിരുന്നു. 1500 അടി താഴ്ചയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങികിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.