പത്താം ക്ലാസ് പരീക്ഷാഫലം വരാനിരിക്കെയാണ് ദുരന്തം
കൊയിലാണ്ടി: പടക്കം പൊട്ടിക്കുന്നതിനിടയിൽ പരിക്കേറ്റു മരിച്ച കൊയിലാണ്ടി ഗവൺമെൻറ് ബോയ്സ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി കൂടിയായ അദ്വതിന് സഹപാഠികളും അധ്യാപകരും അന്ത്യാഞ്ജലി നല്കി.സ്‌കൂളിലെ ചെണ്ട ടീമിന്റെ ക്യാപ്റ്റനായിരുന്ന, ഊർജ്ജ്വസ്വലനായ ഈ വിദ്യാർത്ഥി സഹപാഠികൾക്കും അധ്യാപകർക്കും എല്ലാം പ്രിയങ്കരനായിരുന്നു. പ്രിയപ്പെട്ട അദ്വൈത് ഇനിയില്ലെന്നത് ഉൾക്കൊള്ളാൻ ഇവർക്ക് ഇനിയും കഴിഞ്ഞിട്ടില്ല. താങ്ങാനാവുന്നതിലും അപ്പുറമുള്ള വേദനയോടെയാണ് അവർ കൊയിലാണ്ടി സ്റ്റേഡിയത്തിലേക്ക് അവസാനമായി അദ്വൈതിനെ കാണാൻ എത്തിയത്.കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നുള്ള പോസ്റ്റ്മോർട്ടത്തിന് ശേഷം നേരെ കൊയിലാണ്ടി സ്റ്റേഡിയത്തിലേക്കാണ് മൃതദേഹം കൊണ്ടുവന്നത്. ന ഗരസഭാചെയർമാൻ യുകെ ചന്ദ്രൻ, വൈസ് ചെയർ പേഴ്‌സൺ ബിന്ദു സിടി എന്നിവരും അന്തിമോപചാരം അർപ്പിച്ചു.
പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ അധ്യാപകരും സഹപാഠികളും അപകട സമയം അദ്വൈതിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളും ഉൾപ്പടെ നൂറുകണക്കിന് പേർ അന്തിമോപചാരം അർപ്പിച്ചു. കൊരയങ്ങാട് വാദ്യ കലാ കേന്ദ്രത്തിലെ കലാകാരൻ കൂടിയാണ് അദ്വൈത്. ഇവിടെയുള്ള ഗുരുക്കന്മാരും സുഹൃത്തുക്കളും തങ്ങളുടെ പ്രിയപ്പെട്ടവന് യാത്രാമൊഴിയേകാൻ എത്തിയിരുന്നു. പത്താം ക്ലാസ് പരീക്ഷാഫലം വരാനിരിക്കെയാണ് അദ്വൈതിനെ ദുരന്തം തേടിയെത്തിയത്. യൂട്യൂബിൽ കണ്ട വീഡിയോ പോലെ വിഷുവിന് പടക്കം പൊട്ടിക്കുകയായിരുന്നു. സ്‌റ്റീൽ പാത്രം നെഞ്ചിൽ തുളച്ചു കയറി അമിത രക്തസ്രാവം ഉണ്ടായതാണ് മരണകാരണം.