തൃശ്ശൂര്‍: ഒളരിയില്‍ വോര്‍ട്ടര്‍മാര്‍ക്ക് ബിജെപി ഭക്ഷ്യകിറ്റ് വിതരണം ചെയ്‌തെന്ന പരാതിയില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസ് കേസെടുത്തു. ഏകദേശം 900 രൂപ വിലയുള്ള 26 കിറ്റുകളായിരുന്നു 'കാര്‍ത്തിക' സൂപ്പര്‍മാര്‍ക്കറ്റ് വഴി വിതരണം ചെയ്തത്. സൂപ്പര്‍മാര്‍ക്കറ്റില്‍ കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്ത രാധാകൃഷ്ണന്‍ എന്നയാളെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തത്. ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെയാണ് ചുമത്തിയിരിക്കുന്നത്. വോട്ടിന് കിറ്റ് നല്‍കിയെന്നാരോപിച്ച് എല്‍ഡിഎഫ് ആയിരുന്നു പരാതി നല്‍കിയത്. ശിവരാമപുരം നഗറിലെ താമസക്കാര്‍ക്കാണ് സൂപ്പര്‍മാര്‍ക്കറ്റ് വഴി കിറ്റുകള്‍ വിതരണം ചെയ്തത്. എല്‍ഡിഎഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 26 കിറ്റുകള്‍ പിടിച്ചെടുത്തു. ബിജെപി കിറ്റ് നല്‍കുന്നുവെന്ന് അറിഞ്ഞ് മൂന്ന് സ്ത്രീകള്‍ സൂപ്പര്‍ മാര്‍ക്കറ്റിൽ എത്തിയതോടെയാണ് പരാതി ഉയര്‍ന്നത്. അയല്‍ക്കാര്‍ കിറ്റ് വാങ്ങി പോകുന്നത് കണ്ട് അറിഞ്ഞാണ് കിറ്റ് വാങ്ങാന്‍ വന്നതെന്നാണ് മൂവരും റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചത്. രാധാകൃഷ്ണന്‍ എന്ന വ്യക്തി കഴിഞ്ഞദിവസം വന്ന് അമ്പത് കിറ്റുകള്‍ ഓര്‍ഡര്‍ ചെയ്തുവെന്നാണ് സൂപ്പര്‍ മാര്‍ക്കറ്റ് ഉടമ പ്രതികരിച്ചത്. പലചരക്ക് സാധനങ്ങള്‍ അടങ്ങിയ ഒരു കിറ്റിന് 900രൂപയാണ് വില. 48കിറ്റുകള്‍ ഇതുവരെ ആളുകള്‍ വാങ്ങിപ്പോയെന്നും കടയുടമ പറയുന്നു. വരുന്ന ആളുകളുടെ എണ്ണമറിയിക്കുകയും അതിനനുസരിച്ച് ആളുകള്‍ വന്ന് വാങ്ങിപ്പോകുകയാണെന്നും കടയുടമ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു. രാധാകൃഷ്ണന്‍ പ്രാദേശിക ബിജെപി നേതാവാണെന്നാണ് വിവരം.
കൊയിലാണ്ടി: കൊയിലാണ്ടി മാർക്കറ്റ പരിസരത്ത് ബുള്ളറ്റ് നിയന്ത്രണം വിട്ടുള്ള അപകടത്തിൽ മരിച്ചത് പന്തലായനി സ്വദേശി. മണ്ണാത്ത് മീത്തൽ അജയ് ആണ് മരിച്ചത്. ഇരുപത്തിരണ്ട് വയസായിരുന്നു. നിയന്ത്രണം വിട്ട ബുള്ളറ്റ് ഫുട്‌പാത്തിൽ ഇടിച്ചുകയറിയുകയും ടെലിഫോൺ പോസ്റ്റിൽ യുവാവിന്റെ തല ഇടിക്കുകയുമായിരുന്നു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. യുവാവിനൊപ്പമുണ്ടായിരുന്ന പന്തലായനി കനക നിവാസിൽ പരമേശ്വരൻ്റെ മകൻ ഉണ്ണിക്ക് പരിക്കുണ്ട്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുതാമരശ്ശേരി ഇൻഡസ് മോട്ടോഴ്‌സിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു അജയ്. മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. മണ്ണാത്ത് മീത്തൽ സുനിയുടെയും നിഷയുടെയും മകനാണ്.
പേരാമ്പ്ര : വിജയഭേരി മുഴക്കി പേരാമ്പ്രയുടെ വികസന നായകൻ ടി പി രാമകൃഷ്ണൻ്റെ രണ്ടാം ഘട്ട മണ്ഡല പര്യടനം സമാപിച്ചു. പര്യടനത്തിൻ്റെ മൂന്നാം ദിവസമായ ശനിയാഴ്ച രാവിലെ അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂരിൽ നിന്നാരംഭിച്ച പര്യടനം അമ്പല ഭാഗം, തറമ്മലങ്ങാടി, വാകമോളി, ഊട്ടേരി,കുന്നോത്ത് മുക്ക്, തത്തം വള്ളിപ്പൊയിൽ, കുറുമയിൽ താഴ, നടുവത്തൂർ സ്‌കൂൾ, മാവട്ട്, മുണ്ടോളിത്താഴ, ചൂരക്കാട് സ്വീകരണ കേന്ദ്രങ്ങൾക്ക് ശേഷം ഇരിങ്ങത്ത് പൊതുസമ്മേളനത്തോടെ സമാപിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളിലും അഭൂതപൂർവമായ ജനക്കൂട്ടമാണ് പങ്കാളികളായത്. മുത്തുക്കുടകളും വാദ്യമേളങ്ങളും വർണബലൂണുകളുംപുഷ്പവൃഷ്ടിയുമായാണ് ജനം സ്ഥാനാർത്ഥിയെ വരവേറ്റത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവതി വീട്ടില്‍ ജന്മം നല്‍കിയ കുഞ്ഞ് മരിച്ചതില്‍ ദുരൂഹത. കുഞ്ഞിന്റെ കഴുത്തിലും ശരീരത്തിലും മുറിവുകള്‍ കണ്ടെത്തി. ഇന്ന് ഉച്ചയോടെയായിരുന്നു യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. അമിത രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആശുപത്രി അധികൃതരാണ് സംശയം തോന്നി വിവരം പൊലീസിനെ അറിയിച്ചത്.തിരുനന്തപുരം കാട്ടാക്കട പൂഴനാടാണാണ് സംഭവം നടന്നത്. പ്ലാവിളവീട്ടില്‍ അല്‍ത്താഫിന്റെ ഭാര്യ ഷംന(21)യാണ് ഇന്ന് ഉച്ചയോടെ വീട്ടില്‍ പ്രസവിച്ചത്. പുറത്തു പോയിരുന്ന അല്‍ത്താഫ് വീട്ടില്‍ തിരിച്ചെത്തിയ സമയത്ത് വയറുവേദനയെ തുടര്‍ന്ന് കിടക്കുകയായിരുന്നു ഷംന. ആശുപത്രിയില്‍ പോകണം എന്ന് പറഞ്ഞതോടെ അല്‍ത്താഫ് ഓട്ടോറിക്ഷ വിളിക്കുന്നതിന് പോയി. ഈ സമയത്താണ് ഷംന കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞ് മരിക്കുകയും ചെയ്തിരുന്നു.
വാഷിംഗ്ടൺ: നാൽപത്തിയഞ്ച് ദിവസത്തെ വെടിനിർത്തൽ നിർദേശം ഇറാൻ നിരസിച്ചതിന് പിന്നാലെ വീണ്ടും ഭീഷണിയുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ വൈദ്യുതി നിലയങ്ങളെയും പാലങ്ങളെയും ആക്രമിക്കുമെന്നാണ് ട്രംപ് വീണ്ടും പറഞ്ഞിരിക്കുന്നത്. ഹോർമൂസ് കടലിടുക്ക് തുറന്ന് സമാധാനക്കരാറിൽ ഒപ്പിടാൻ ഇറാന് നൽകിയ പത്ത് ദിവസത്തെ സമയം ചൊവ്വാഴ്ച അവസാനിക്കുകയാണ്.അതേസമയം യുദ്ധം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്ന ആവശ്യമാണ് ഇറാൻ മുന്നോട്ടുവച്ചത്. ചൊവ്വാഴ്ച രാത്രി എട്ടുമണി(ET)വരെ നൽകിയ സമയപരിധി(ഇസ്രയേൽ സമയം ബുധനാഴ്ച പുലർച്ചെ 3മണി) അവസാനത്തേത് കുണെന്നും ഇറാന് ആവശ്യത്തിലധികം സമയം നീട്ടിനൽകിയെന്നും ട്രംപ് വിശദീകരിച്ചു. 'മുഴുവൻ രാജ്യത്തെയും ഒറ്റ രാത്രി കൊണ്ട് ഇല്ലാതാക്കും, ആ രാത്രി നാളെ രാത്രിയാകാം.'- വൈറ്റ് ഹൗസിൽ തിങ്കളാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. 'ഞങ്ങൾക്കൊരു പദ്ധതിയുണ്ട്.. നാളെ രാത്രി പന്ത്രണ്ട് മണിയോടെ ഇറാനിലെ ഓരോ പാലങ്ങളും തകർക്കും, എല്ലാ വൈദ്യുതി നിലയങ്ങളും നിശ്ചലമാകും, അവ കത്തും, പൊട്ടിത്തെറിക്കും പിന്നീട് ഒരുകാലത്തും പ്രവർത്തനക്ഷമമാകില്ല, ഞാൻ ഉദ്ദേശിച്ചത് പൂർണമായ നാശമാണ്, പന്ത്രണ്ട് മണിക്കുള്ളിൽ, അതും ഞങ്ങൾ നടത്തണമെന്ന് തീരുമാനിച്ചാൽ, നാലു മണിക്കൂറിനുള്ളിൽ അത് സംഭവിക്കും'- 'ട്രംപ് കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടക്കുന്നതിനാല്‍ സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല. മെയ് നാലിന് വോട്ടെണ്ണല്‍ ദിനത്തിലും മദ്യ വില്‍പനയുണ്ടാകില്ല. ഏപ്രില്‍ ഒമ്പതിന് വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതല്‍ ഡ്രൈ ഡേ ഉത്തരവ് നിലവില്‍ വരും. ഏതെങ്കിലും മണ്ഡലങ്ങളിലോ പോളിങ് ബൂത്തുകളിലോ റീപോളിങ് ആവശ്യമായാല്‍ ആ ദിവസം ആ മേഖലകളിലും ഡ്രൈ ഡേയായിരിക്കും. വോട്ടെണ്ണല്‍ ദിനമായ മെയ് നാലിനും കേരളത്തില്‍ മദ്യശാലകള്‍ പ്രവര്‍ത്തിക്കില്ല. ഈ ദിവസങ്ങളില്‍ പൊതുസ്ഥലങ്ങളിലേക്കോ ഭക്ഷണശാലകളിലോ ലഹരി വസ്തുക്കള്‍ വാങ്ങുകയോ ശേഖരിക്കുമോ വിതരണം ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യാന്‍ പാടില്ല. മദ്യശാലകള്‍ ഉള്‍പ്പെടെയുള്ള ക്ലബ്ബുകള്‍ക്കും ഹോട്ടലുകള്‍ക്കും നിരോധനം ബാധകമാണ്.
വെഞ്ഞാറമൂട്: വിനോദയാത്ര ക്കെത്തിയ പത്ത് വയസുകാരന്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ പൂളിൽ മുങ്ങി മരിച്ചു. വിതുര തേവിയോട് മാതളം നെല്‍സാ ഹൗസില്‍ നബീഷിന്റെയും, ധന്യയുടെയും മകന്‍ അഖുല്‍ ശിവയാണ് മരിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. ബന്ധുക്കളായ 11 പേര്‍ക്കൊപ്പമാണ് കുട്ടി പാര്‍ക്കിലെത്തിയത്. ഉച്ച ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ കുട്ടി പൂളിലേക്ക് എടുത്ത് ചാടിയപ്പോൾ ഭക്ഷണം ശ്വാസ കോശത്തില്‍ കുടുങ്ങി, ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവുമുണ്ടായതാണ് മരണ കാരണമെന്ന് പറയപ്പെടുന്നു. ജീവനക്കാര്‍ ഉടന്‍ കുട്ടിയെ പുറത്തെടുത്ത് പ്രഥമ ശുശ്രൂഷകള്‍ നല്‍കിയ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മരണം സംഭവിച്ചു. പിരപ്പന്‍കോടുള്ള സ്വകാര്യ വിനോദ സഞ്ചാര കേന്ദ്രത്തില്‍വെച്ചാണ് സംഭവം. വിതുര ഗവ യുപിഎസിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് മരിച്ച അഖുല്‍. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി
കോഴിക്കോട്:തൊണ്ടയാട് ജംഗ്ഷനിൽ മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. യുവാവിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്ന് 11:10 മണിക്ക് തൊണ്ടയാട് ജംഗ്ഷൻ മൈ ജി ഷോറൂമിന് എതിർവശത്തായിരുന്നു അപകടം. രണ്ടു സ്കൂട്ടറും ഒരു കാറും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മുന്നിൽ പോകുന്ന കാർ പെട്ടെന്ന് ബ്രേക്ക് ഇട്ടതാണ് അപകടത്തിന് കാരണമെന്ന് ദൃക്സാക്ഷികൾ പറയുന്നു. KL57 G 182 എന്ന സ്കൂട്ടറിൽ സഞ്ചരിച്ച യുവാവിനാണ് ഗുരുതരമായി പരിക്കേറ്റത്. പരിക്കേറ്റ യുവാവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി.അപകടത്തിൽ പരിക്കേറ്റ ആളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.
കോഴിക്കോട്: താമരശ്ശേരി താലൂക്ക് ആശുപത്രിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ്സിടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു.അണ്ടോണ വേങ്ങേരി മീത്തൽ കരീമിൻ്റെ ഭാര്യ മുബഷിറ (44) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരത്തോടെ യായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസ് മുബഷിറ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ടു മറിഞ്ഞ സ്കൂട്ടറിൽ നിന്നും ബസ്സിൻ്റെ പിൻചക്രം ദേഹത്ത് കയറി സംഭവ സ്ഥലത്തുവെച്ച് തന്നെ മരണം സംഭവിച്ചു.മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
തിരുവനന്തപുരം: വിഷു തിരക്ക് പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റയിൽവേ. ചെന്നൈ സെൻട്രൽ-മംഗലാപുരം-ചെന്നൈ എഗ്മോർ, മംഗലാപുരം-തിരുവനന്തപുരം നോർത്ത്-മംഗലാപുരം ട്രെയിനുകളാണ് പ്രഖ്യാപിച്ചത്. ട്രെയിൻ നമ്പർ 06127 ചെന്നൈ സെൻട്രൽ-മംഗലാപുരം സ്പെഷ്യൽ ഇന്ന് രാത്രി 11.55നാണ് ചെന്നൈയിൽ നിന്ന് പുറപ്പെടുക. നാളെ (ഏപ്രിൽ 9) വൈകുന്നേരം നാല് മണിക്കാണ് മംഗലാപുരത്തെത്തുക. മടക്ക ട്രെയിൻ 06128 മംഗലാപുരം-ചെന്നൈ എഗ്മോർ സ്പെഷ്യൽ നാളെ രാത്രി എട്ട് മണിയോടെ മംഗലാപുരത്ത് നിന്ന് പുറപ്പെടും. അടുത്ത ദിവസം(ഏപ്രിൽ 10) ഉച്ചയ്ക്ക് 12.30-ാടെ ചെന്നൈ എഗ്മോറിലെത്തും. കേരളത്തിൽ പാലക്കാട്, ഷൊർണുർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ് എന്നിങ്ങനെയാണ് സ്റ്റോപ്പുകൾ.അന്നേ ദിവസം (ഏപ്രിൽ 10) മംഗലാപുരത്തേക്ക് വീണ്ടും ട്രെയിൻ യാത്ര പുറപ്പെടും. ട്രെയിൻ നമ്പർ 06153 ചെന്നൈ എഗ്മോർ - മംഗലാപുരം സ്പെഷ്യൽ എഗ്മോറിൽ നിന്നും ഉച്ചയ്ക്ക് 2.30നാണ് പുറപ്പെടുക. അടുത്ത ദിവസം (ഏപ്രിൽ 11) കാലത്ത് 6.55ന് മംഗലാപുരത്തെത്തും. മടക്ക ട്രെയിനായ 06154 വിഷുദിനമായ ഏപ്രിൽ 15നാണ് ചെന്നൈ എഗ്മോറിലേക്ക് യാത്ര തിരിക്കുക. ഏപ്രിൽ 15ന് വൈകുന്നേരം നാല് മണിക്ക് ട്രെയിൻ മംഗലാപുരത്തുനിന്നും പുറപ്പെടും. അടുത്ത ദിവസം രാവിലെ 10.45ന് ചെന്നൈ എഗ്മോറിലെത്തും.