നടുവണ്ണൂർ: മേപ്പയൂരിൽ നിന്നും നന്മണ്ടയിലേക്ക് വരികയായിരുന്ന കാർ എതിർവശത്തുള്ള മോട്ടോർ വെഹിക്കിൾ ചാർജിങ് ഉപകരണം സ്ഥാപിച്ച ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് തകർന്ന് അപകടം. വളവിൽ വെച്ച് ഓവർടേക്ക് ചെയ്തു പോവുകയായിരുന്നു വിദ്യാർത്ഥിനി ഓടിച്ച സ്കൂട്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് കാറിന്റെ മുൻവശം പോസ്റ്റിന് കുറുകെ ഇടിച്ചത്. മേപ്പയൂരിൽ നിന്നും നന്മണ്ടയിലേക്ക് പോവുകയായിരുന്നു കുടുംബം സഞ്ചരിച്ച കെഎൽ 76 എഫ് 24 84 വാഗണർ കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന സ്ത്രീക്ക് നിസ്സാര പരിക്കേറ്റെങ്കിലും മറ്റുള്ളവർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിന്റെ മുൻവശം പാടെ തകർന്നിട്ടുണ്ട്. സ്കൂട്ടറും അപകടത്തിൽ പെട്ടു. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് അപകടം. അപകട സമയത്ത് മറുവശത്ത് കാൽനടയാത്രക്കാർ ആരുമില്ലാത്തതുകൊണ്ട് വലിയ ദുരന്തം ഒഴിവായി
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് 9ന് നടക്കുന്ന സാഹചര്യ ത്തിലാണ് മാറ്റം. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കേന്ദ്രീകൃത മൂല്യനിർണ്ണയ ക്യാമ്പുകളുടെ പ്രവർത്തനം താഴെ സൂചിപ്പിക്കും പ്രകാരമുള്ള മൂന്ന് സ്പെല്ലുകളായി പുനഃക്രമീകരിച്ചു.സ്പെൽ 116.04.2026 മുതൽ 18.04.2026 വരെ (03 ദിവസം)സ്പെൽ 220.04.2026 മുതൽ 25.04.2026 വരെ (06 ദിവസം)സ്പെൽ 327.04.2026 മുതൽ 02.05.2026 വരെ (05 ദിവസം)മൂല്യനിർണയ നടപടികൾക്ക് ശേഷം മെയ് രണ്ടാം വാരത്തോടെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്.
കോഴിക്കോട്: നഗരമധ്യത്തിൽ സ്വകാര്യ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കല്ലായി റോഡിൽ കോട്ടപ്പറമ്പ് ആശുപത്രിക്ക് മുൻവശത്താണ് അപകടം നടന്നത്. കോഴിക്കോട് - തിരുവമ്പാടി റൂട്ടിലോടുന്ന 'വി ഫോർ' (വിഫോർ - KL 40 Q 5131) എന്ന സ്വകാര്യ ബസ്സും KL 11 AJ 800 എന്ന നമ്പറിലുള്ള സ്കൂട്ടറുമാണ് അപകടത്തിൽപ്പെട്ടത്. സ്കൂട്ടർ യാത്രക്കാരന്റെ കാലിലൂടെ ബസ്സിന്റെ ചക്രം കയറിയിറങ്ങിയതായാണ് ദൃക്സാക്ഷികൾ നൽകുന്ന വിവരം. ഇദ്ദേഹത്തിന്റെ പരിക്ക് അതീവ ഗുരുതരമാണ്. അപകടം നടന്ന ഉടനെ തന്നെ പരിക്കേറ്റയാളെ കോഴിക്കോട് സിറ്റി ട്രാഫിക്കിന്റെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ വ്യക്തിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായി.
വടകര: വടകര നിയമസഭ മണ്ഡലത്തിലെഎൻ.ഡി.എ റിബൽ സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി ശ്യാംരാജിന്റ പത്രികയാണ് തള്ളിയത്. സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ് ശ്യാംരാജ് വടകരയിൽ ബി.ജെ.പിയയ്ക്കെതിരെ മത്സരംഗത്തേക്ക് വന്നത്. പത്രിക പൂരിപ്പിച്ചതിലെ പിഴവാണ് തള്ളാൻ കാരണമെന്നാണ് പ്രാഥമിക വിവരം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പായി ഇന്നലെ വൈകുന്നേരമാണ് ശ്യാംരാജ് പത്രിക നൽകിയത്.മുൻ ചോറോട് പതിനേഴാം വാർഡ് മെമ്പറും ബി.ജെ.പി വടകര നിയോജകമണ്ഡലം ജനറൽ സെക്രട്ടറിയുമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ചോറോട് ബ്ലോക്ക് ഡിവിഷൻ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബി.ജെ.പിയുടെ വടകരയിലെ പ്രമുഖ നേതാക്കളായ വിനിഷ് പുതുപ്പണം, അറക്കിലാട് ഗണേശ് എന്നിവർക്ക് ഒപ്പമാണ് നോമിനേഷൻ നൽകിയത്.ശ്യാം രാജിന്റ സ്ഥാനാർത്ഥിത്വം നേതൃത്വത്തിന് തലവേദനയായി മാറിയിരുന്നു. പത്രിക തള്ളിയത് ആശ്വാസമായെങ്കിലും ഔദ്യോഗിക സ്ഥാനാത്ഥി അഡ്വ.കെ. ദിലീപിനെതിരെ മേഖലയിൽ ഏറെ സ്വാധീനമുള്ള നേതാവ് രംഗത്തെത്തിയത് ബി.ജെ.പിയിൽ പൊട്ടിത്തെറിക്ക് ഇടയാക്കിയിട്ടുണ്ട്.
ബൊഗോട്ട: കൊളംബിയയില്‍ സൈനിക വിമാനം തകര്‍ന്ന് വീണ് നിരവധി പേര്‍ മരിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്ത ഉടനെയാണ് അപകടം. വിമാനത്തിലുണ്ടായിരുന്ന 80 യാത്രക്കാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സി-130 ഹെര്‍ക്കുലസ് ടാക്ടിക്കല്‍ ട്രാന്‍സ്‌പോര്‍ട്ട് എയര്‍ ക്രാഫ്റ്റാണ് തകര്‍ന്ന് വീണത്. വിമാനത്തില്‍ രണ്ട് പ്ലാറ്റൂണുകള്‍ ഉണ്ടെന്നാണ് എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നത്. 110 സൈനികരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
പേരാമ്പ്ര : ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പേരാമ്പ്ര എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അശ്വിൻ കുമാറും പാർട്ടിയും ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിൽ പേരാമ്പ്ര എടവരാട് വെച്ച് 3.51 ഗ്രാം മെത്താം ഫിറ്റമിൻ കൈവശം വെച്ചതിന് KL 77 E 6884 നമ്പർ ആക്സസ് സ്കൂട്ടർ സഹിതം ഉള്ളിയേരി മഠത്തിൽ കുന്നുമ്മൽ വീട്ടിൽ മുഹമ്മദ് ജവാദിനെയും (31) എടവരാട് മുക്കണം ക്കോട്ട് വീട്ടിൽ ഷിജാസിനെയും (30) പ്രതികളാക്കി പോലീസ് എൻ ടി പി എസ് കേസ് എടുത്തു. പ്രതികൾ ഓടി രക്ഷപെട്ടു. ജവാദ് സ്ഥിരം കുറ്റവാളി ആണെന്നും ഇയാൾ നിലവിൽ കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയതെ ഉള്ളൂ എന്നും എക്സൈസ് സി ഐ അശ്വിൻ കുമാർ അറിയിച്ചു. എടവരാട് ഭാഗത്ത് യുവാക്കൾ തമ്പടിച്ചു രാത്രി കാലങ്ങളിൽ എംഡിഎം എ ഉപയോഗിക്കുന്നതായി രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് എംഡിഎം എ പിടികൂടിയത്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവും എന്ന് അധികൃതർ അറിയിച്ചു. പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ രൂപേഷ് വി.കെ, അനൂപ് മയങ്ങിയിൽ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ദിനേശ് സി എന്നിവർ ഉണ്ടായിരുന്നു.
മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പ കേസ് പ്രതി മുഹമ്മദ് റോഷന്‍. ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. വ്യാജ ദൃശ്യങ്ങള്‍ കാണിച്ചു സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15കോടി രൂപ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോളാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപെടുത്തിയത്.
തലയാട്: തലയാട്, താഴെ തലയാട് പൈപ്പ് ഇറക്കാൻ നിർത്തിയ പിക്കപ്പ് വാനിൽ കാർ ഇടിച്ച് കയറി അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ കോയ (45) ആണ് മരിച്ചത്. കാർ യാത്രക്കാരനായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നിടെയാണ് പിക്കപ്പ് ഡ്രൈവർ മരിച്ചത്. വാഹനം നിർത്തി സാധനമിറക്കാൻ വാഹനത്തിന്റെ പിറകിലെത്തിയ നേരത്തായിരുന്നു നിയന്ത്രണംവിട്ട കാർ വന്ന് ഇടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
ഡൽഹി : പെട്രോളിനും ഡീസലിനും വിലകൂട്ടി. സ്വകാര്യ കമ്പനിയായ നയാരയാണ് വില വർദ്ധിപ്പിച്ചത്. പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. മറ്റു കമ്പനികൾ നിലവിൽ വില കൂട്ടിയിട്ടില്ല. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനുനേരെ നടത്തുന്ന ആക്രമണത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് വിലവർധനക്ക് കാരണം. മാർച്ച് ഏഴിന് രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് വർധിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 115 രൂപ കൂട്ടി. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകൾക്ക് കേരളത്തിൽ 922 രൂപയാണ് വില.
കോഴിക്കോട്: താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ തിരിച്ചറിഞ്ഞു. കോഴിക്കോട് അത്തോളി കൊളത്തൂർ സ്വദേശി ചെറുവളത്ത് ഹമീദ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട്, ഒൻപത് വളവുകൾക്കിടയിലാണ് 12 മീറ്ററോളം താഴ്ചയിലായി മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷമാണ്, മൃതദേഹം ഹമീദിന്റേതാണെന്ന് സ്ഥിരീകരിച്ചത്. താമരശ്ശേരി പോലീസും കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. മരണ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.