താമരശ്ശേരി: താമരശ്ശേരിയിൽ കാമുകന്‍റെ സുഹൃത്തുക്കളും പെൺകുട്ടിയുടെ ബന്ധുക്കളും തമ്മിൽ കൂട്ടത്തല്ല്.മുക്കം ചെറുവാടിയിൽ നിന്നും കാണാതായ പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കോടതി അനുമതി നൽകി പുറത്തിറങ്ങിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ കോടതിക്ക് മുൻവശം സംസ്ഥാന പാതയിൽ പരസ്പരം ഏറ്റുമുട്ടിയത്. മുക്കം ചെറുവാടി സ്വദേശിനിയായ പെൺകുട്ടിയെ കഴിഞ്ഞ നാലാം തിയ്യതി ശനിയാഴ്ച രാത്രി 9.30 മുതൽ കാണ്മനില്ല എന്നു കാണിച്ച് ബന്ധുക്കൾ മുക്കം പോലീസിൽ പരാതി നൽകിയിരുന്നു.ഇതേ തുടർന്ന് ഇന്നു രാവിലെ പെൺകുട്ടി കാമുകനായ കാരശ്ശേരി സ്വദേശി ഷാമിലിനൊപ്പം മുക്കം പോലീസ് സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.തുടർന്ന് നടപടികൾ പൂർത്തീകരിച്ച് പെൺകുട്ടിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി.
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് പുഴയിൽ 3 പേർ മുങ്ങി മരിച്ചു. നാദാപുരത്ത് പുളിയാവ് പുഴയിലാണ് അപകടം നടന്നത്. അരീക്കുണ്ട് സ്വദേശികളായ അൻസാറും ഭാര്യയും കുട്ടിയുമാണ് മുങ്ങിമരിച്ചത്. തുണി അലക്കാൻ പോയതായിരുന്നു ഇവർ. ഇതിനിടെ കുട്ടി കയത്തിൽപെട്ടു. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കവേ അൻസാറും ഭാര്യയും മുങ്ങുകയായിരുന്നു.
പയ്യന്നൂർ : പയ്യന്നൂരിൽ തെരഞ്ഞെടുപ്പിന് പിന്നാലെ തുടരുന്ന അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി എ.ഡി.എമ്മിന്റെ്റെ നേതൃത്വത്തിൽ പയ്യന്നൂർ താലൂക്ക് ഓഫീസിൽ സർവകക്ഷി യോഗം ചേർന്നു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ, സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി. സത്യപാലൻ എന്നിവർക്കു പുറമെ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. പ്രദേശത്തെ അശാന്തിക്ക് അറുതി വരുത്താനും രാഷ്ട്രീയ പാർട്ടികൾക്കിടയിൽ ധാരണയുണ്ടാക്കാനും ഭരണ കൂടത്തിന്റെ നീക്കം. കഴിഞ്ഞ രണ്ട് ദിവസങ്ങളായി വി. കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകൾക്കും സ്വത്തുവകകൾക്കും നേരെ വ്യാപകമായ ആക്രമണങ്ങളാണ് പയ്യന്നൂരിലുണ്ടായത്. സിപിഎം മുൻ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ടി. പുരുഷോത്തമന്റെ വീടിന്റെ ജനൽ ചില്ലകൾ തകർക്കുകയും മുറ്റത്ത് നിർത്തിയിട്ടിരുന്ന കാർ കത്തിക്കുകയും ചെയ്തിരുന്നു. ഇന്നലെ രാത്രി പേരൂരിൽ കുഞ്ഞികൃഷ്ണന്റെ അനുയായി എം.കെ. നാരായണന്റെ കാർ കത്തിക്കാൻ ശ്രമം നടക്കുകയും കുഞ്ഞികൃഷ്ണന്റെ കൃഷിസ്ഥലത്തെ മഴമറകളും മതിൽക്കെട്ടും തകർക്കപ്പെടുകയും ചെയ്തു. ഇത്തരം അനിഷ്ടകരമായ സംഭവങ്ങൾ പയ്യന്നൂരിലെ സാധാരണ ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
കോഴിക്കോട് : അമേരിക്കൻ കമ്പനിയായ നോർവീജിയൻ ക്രൂയിസ്‌ലൈൻ ഉടമസ്ഥതയിൽ ഉള്ള ആഡംബര യാത്രാക്കപ്പലായ എൻസിഎൽ വിവയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി മോരിക്കര മേലേടത്ത് പറമ്പിൽ വിൻഷാർ (38) എന്ന യുവാവിനെ കാണാതായി. മെക്സിക്കൻ തുറമുഖത്തു നിന്ന് കപ്പൽ യുഎസിലേക്കു യാത്ര തിരിക്കുന്നതിനിടെ വിൻഷാറിനെ കാണാതായി എന്നാണു ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. വെള്ളിയാഴ്ച രാത്രി ഒൻപതിന് (മെക്സിക്കൻ സമയം പകൽ 11) ആണ് വിൻഷാറിന്റെ കക്കോടിയിലെ വീട്ടിലേക്ക് കപ്പൽ കമ്പനിയിലെ ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചു വിവരം അറിയിച്ചത്. മെക്സിക്കൻ കടലിൽ ഒന്നര മണിക്കൂറോളം തിരച്ചിൽ നടത്തിയശേഷം കപ്പൽ തിരിച്ചു പോയി. മെക്സിക്കൻ തീരസേന കടലിൽ തിരച്ചിൽ നടത്തി വരുന്നതായാണ് വീട്ടിൽ വിവരം അറിയിച്ചത്. ഒൻപതാം തീയതി പുലർച്ചെയാണ് വിൻഷാറിനെ കാണാതായത്. 15 വർഷത്തോളമായി വിദേശത്തു ജോലി ചെയ്യുന്ന വിൻഷാർ ഇതേ കപ്പൽ കമ്പനിയിലാണ് പ്രവർത്തിച്ചു വരുന്നത്. നാലു മാസം മുൻപാണ് എൻസിഎൽ വിവ കപ്പലിലേക്കു മാറിയത്. ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. വിൻഷാറിനെ കാണാതായതു സംബന്ധിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ, എം.കെ.രാഘവൻ എംപി, നോർക്ക അധികൃതർ തുടങ്ങിയവരെ അറിയിച്ചതായും സർക്കാർ തലത്തിൽ വിൻഷാറിനെ കണ്ടെത്തുന്നതിനായി പ്രവർത്തനങ്ങൾ തുടങ്ങി എന്നാണ് അവർ അറിയിച്ചതെന്നും ബന്ധുക്കൾ പറഞ്ഞു. വിൻഷാറിനെ കാണാതായത് സംബന്ധിച്ച് എലത്തൂർ പൊലീസ് സ്റ്റേഷനിലും ബന്ധുക്കൾ വിവരം നൽകി.
തിരുവോട്: തിരുവോട്ടെ കൊയിലോ ത്തരിക്കൽ മീത്തൽ ഷൈലജ (56) നിര്യാതയായി. ഭർത്താവ് : രാധാകൃഷ്ണൻ. മകൾ: ആദിത്യ . ശവശംസ്കാരം രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
ഇസ്‌ലമാബാദ്: പാകിസ്താനില്‍ വെച്ച് നടന്ന അമേരിക്ക-ഇറാന്‍ ചര്‍ച്ച പരാജയം. അമേരിക്കയുടെ നിബന്ധനകള്‍ ഇറാന്‍ സ്വീകരിച്ചില്ലെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അറിയിച്ചു. ഇറാനുമായുള്ള ചര്‍ച്ചയില്‍ പോരായ്മ ഉണ്ടെന്നും അമേരിക്കയുടെ നിബന്ധനകള്‍ സ്വീകരിക്കേണ്ടെന്ന് ഇറാന്‍ തീരുമാനിച്ചെന്നും വാന്‍സ് മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ചയ്ക്ക് ആതിഥേയത്വം വഹിച്ച പാകിസ്താനോട് നന്ദി പറഞ്ഞാണ് ജെ ഡി വാന്‍സ് വാര്‍ത്താസമ്മേളനം ആരംഭിച്ചത്.'ചര്‍ച്ചയില്‍ സംഭവിച്ച പോരായ്മകള്‍ പാക്‌സിതാന്‍ കാരണമല്ല. അവര്‍ ഞങ്ങളെ നന്നായി സഹായിച്ചു. ഞങ്ങളും ഇറാനും തമ്മിലുള്ള വിടവ് നികത്താനും കരാറിലെത്താനും അവര്‍ നന്നായി പരിശ്രമിച്ചു. 21 മണിക്കൂറില്‍ ഇറാനുമായി ഗൗരവമായ പല ചര്‍ച്ചകളും നടത്തി. അതൊരു നല്ല വാര്‍ത്തയാണ്. എന്നാല്‍ നമുക്ക് ഒരു കരാറിലെത്താന്‍ സാധിച്ചില്ല. അമേരിക്കയേക്കാള്‍ ഇറാനെ സംബന്ധിച്ച് അതൊരു മോശം വാര്‍ത്തയാണെന്നാണ് ഞാന്‍ കരുതുന്നത്', വാന്‍സ് പറഞ്ഞു.
ന്യൂഡല്‍ഹി: ഇന്ത്യന്‍ സിനിമാ ലോകത്തെ പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം.ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ല്‍ 'മജാബാല്‍' എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ല്‍ 'ബഡി മാ' എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ ആദ്യമായി പാടിയതെങ്കിലും 1948ല്‍ പുറത്തിറങ്ങിയ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്. ഒ പി നയ്യാറിന്റെ സംഗീത സംവിധാനത്തില്‍ 1956-ല്‍ 'സി ഐ ഡി' എന്ന ചിത്രത്തില്‍ പാടിയത് കരിയറില്‍ വലിയൊരു വഴിത്തിരിവായി മാറി. 1966-ല്‍ 'തീസിരി മന്‍സില്‍' എന്ന ചിത്രത്തിലൂടെ ആരംഭിച്ച ആശാ ഭോസ്‌ലെ- ആര്‍ ഡി ബര്‍മന്‍ കൂട്ടുകെട്ട് വലിയ വിജയമായി മാറി. പിന്നീട് തന്റെ ജീവിതത്തിലും ആര്‍ ഡി ബര്‍മനെ ആശാ ഭോസ്‌ലെ കൂടെകൂട്ടുകയായിരുന്നു. 1990കളില്‍ സിനിമയില്‍ നിന്ന് പതിയെ പിന്‍വാങ്ങിയ ആശയെ 1995-ല്‍ 'രംഗീല' എന്ന ചിത്രത്തിലൂടെ എ ആര്‍ റഹ്‌മാനാണ് സിനിമാ പിന്നണി ഗാന രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നത്. തുടര്‍ന്ന് താല്‍, ലഗാന്‍, ദൗഡ്, ഇരുവര്‍ തുടങ്ങിയ നിരവധി റഹ്‌മാന്‍ ചിത്രങ്ങളിലും പാടി. ഒ പി നയ്യാര്‍, ബോംബെ രവി, എസ് ഡി ബര്‍മന്‍, ആര്‍ ഡി ബര്‍മന്‍, ഇളയരാജ, റഹ്‌മാന്‍, ജയ്ദേവ്, ശങ്കര്‍ജയ്കിഷന്‍, അനുമാലിക്ക് തുടങ്ങി ഇന്ത്യയിലെ പ്രഗല്‍ഭരായ ഒട്ടുമിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും ആശ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ദീർഘനാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് എട്ടാം ശമ്പള കമ്മീഷൻ നടപടികൾ വേഗത്തിലാകുന്നു. പണപ്പെരുപ്പവും നിലവിലെ സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് ശമ്പളത്തിലും പെൻഷനിലും ഗണ്യമായ വർധനവാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്.2025 ജനുവരിയിൽ പ്രഖ്യാപിച്ച കമ്മീഷന്റെ ശിപാർശകൾ പ്രകാരം പുതുക്കിയ ശമ്പളത്തിന് 2026 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യം ലഭിക്കുമെന്നാണ് സൂചന. അടിസ്ഥാന ശമ്പളം നിശ്ചയിക്കുന്നതിലെ നിർണ്ണായക ഘടകമായ ഫിറ്റ്മെന്റ് ഫാക്ട്‌ടർ 2.57 മുതൽ 3.25 വരെ വർധിപ്പിക്കാൻ സാധ്യതയുള്ളതിനാൽ ജീവനക്കാരുടെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടമുണ്ടാകും. ശമ്പള പരിഷ്കരണത്തിന് പുറമെ പെൻഷൻ സംവിധാനം, വിവിധ അലവൻസുകൾ, ക്ഷാമബത്ത എന്നിവയിലും കാലോചിതമായ മാറ്റങ്ങൾ കമ്മീഷൻ ശിപാർശ ചെയ്യും.
പേരാമ്പ്ര : വാല്യക്കോട് മുശാരി കണ്ടി ബിയ്യാത്തു (82) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുല്ല. മക്കൾ: കുഞ്ഞമ്മദ്, അസീസ്, ഫാത്വിമ, നഫീസ.മരുമക്കൾ: കൊല്ലിയിൽ മൂസ (ചേനോളി) ജമീല, പരേതനായ ടി കെ കുഞ്ഞമ്മദ് (റിട്ട അധ്യാപകൻ) സഹോദരങ്ങൾ: ആലിക്കുട്ടി (റിട്ട അധ്യാപകൻ) പരേതരായ അമ്മത്, മൊയ്തി, അബ്ദുല്ല, ഇബ്രാഹിം.
കുറ്റ്യാടി: മുള്ളങ്കുന്നിനും കുറ്റ്യാടിക്കുമിടയിൽ കാർ നിയന്ത്രണം വിട്ട് മതിലിലിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് അപകടമുണ്ടായത്. മുള്ളങ്കുന്നു ഭാഗത്തുനിന്ന് കുറ്റ്യാടിയിലേക്ക് പോവുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. റോഡരികിലെ മതിലിൽ കാർ ശക്തമായി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ മതിൽ ഭാഗികമായി തകർന്നു. അപകടത്തെ ത്തുടർന്ന് റോഡരികിലെ ജലവിതരണ പൈപ്പ് പൊട്ടുകയും വലിയ തോതിൽ വെള്ളം പുറത്തേക്ക് ഒഴുകുകയും ചെയ്തു.ഉടൻ തന്നെ നാട്ടുകാർ ഇടപെട്ട് വെള്ളം നിയന്ത്രണവിധേയമാക്കിയതിനാൽ കൂടുതൽ നാശനഷ്ടങ്ങൾ ഒഴിവായി.