പൂക്കാട്: പൂക്കാട് ട്രെയിൻ തട്ടി മധ്യവയസ്കൻ മരിച്ചു. തെങ്ങ് കയറ്റ തൊഴിലാളി എള്ളുപറമ്പിൽ പ്രകാശൻ ആണ് മരിച്ചത്. അറുപത് വയസായിരുന്നു.ഇന്നലെ രാത്രി ഏഴരയോടെയാണ് റെയിൽവേ ട്രാക്കിന് സമീപം മൃതദേഹം കണ്ടത്. തുടർന്ന് ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്ന് പൊലീസ് നടപടിക്രമങ്ങൾക്കുശേഷം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റും.
കൂത്താളി: കൂത്താളി പഞ്ചായത്ത് 6 -ാം വാർഡിൽ ഇന്നലെ രാത്രിയിലെ മഴയിൽ മതിലിടിഞ്ഞ് വീണ് കുനിയിൽ കുഞ്ഞി മൊയ്‌തീൻ്റെ വീടിന് കേട് സംഭവിച്ചു .കുഞ്ഞി മൊയ്‌തീൻ താമസിക്കുന്ന വീടിനോട് ചേർന്ന് ഇയാളുടെ തന്നെ മറ്റൊരു വീടിൻ്റെ മതിലാണ് തകർന്നത്. മതിലിൻ്റെ കല്ലുകളും മണ്ണും വീടിൻ്റെ കിടപ്പുമുറിയുടെ തറക്കും ചുമരിനും മറ്റും കേടുപാടുകൾ ഉണ്ടാക്കി. പ്രദേശങ്ങളിൽ ഇന്നലെ അർദ്ധരാത്രിയിൽ അതി ശക്തമായ മഴയാണ് ഉണ്ടായത്. ഒന്നര ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി കുഞ്ഞി മൊയ്‌തി പറഞ്ഞു.ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഉമ്മർ തണ്ടോറ, വൈസ് പ്രസിഡൻ്റ് റഹീന അറയിൽ, ഗ്രാമ പഞ്ചായത്തംഗം രവീന്ദ്രൻ കേളോത്ത് എന്നിവർ സന്ദർശിച്ചു.
കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമരം ഒത്തുതീർപ്പായി. മാനേജു മെൻ്റുകളുമായി നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പായത്. ശമ്പള വർധനവടക്കം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചെന്നും നഴ്സുമാർ പറഞ്ഞു. ഇതോടെ ജില്ലയിലെ രാപ്പകൽ സമരം അവസാനിപ്പിച്ചു. ആറ് ആശുപത്രികളിൽ മാനേജുമെൻ്റുമായി നടത്തിയ ചർച്ചയാണ് വിജയത്തിലെത്തിയത്. ബേബി മെമ്മോറിയൽ ആശുപത്രിയിൽ തുടക്ക ശമ്പളം 36000 രൂപയും മെയ്ത്രയിൽ ശമ്പളം 37000 രൂപയുമാക്കി. സംസ്ഥാനത്ത് ഇനി സമരം ഒത്തു തീർപ്പാകാനുള്ളത് മൂന്ന് ആശുപത്രികളിൽ മാത്രമാണ്. വെള്ളിയാഴ്ച മുതലാണ് യുഎൻഎയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം ആരംഭിച്ചത്. ഒരു മാസം മുമ്പ് ശമ്പളവർധന ആവശ്യപ്പെട്ടു കൊണ്ടുള്ള നഴ്സുമാരുടെ സമരം ഹൈക്കോടതി ഇടപെടലിനെ തുടർന്ന് നിർത്തിവെച്ചിരുന്നു. എന്നാൽ ശമ്പള വർധനയിൽ നടപടികൾ കൈകൊള്ളാത്തതു കൊണ്ട് സമരം പുനരാരംഭിക്കുകയായിരുന്നു.40,000 രൂപ മിനിമം വേതനം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രി നഴ്സുമാരുടെ സമ്പൂർണ പണിമുടക്ക് മാർച്ചിലാണ് തുടങ്ങിയത്. ശമ്പള വർധനയിൽ യുഎൻഎയുമായി ധാരണയിൽ എത്താത്ത എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ ആശുപത്രികളിലാണ് ശക്തമായ സമരം ഉണ്ടായത്. മറ്റു ജില്ലകളിലെ 200 ഓളം സ്വകാര്യ ആശുപത്രികളിൽ കൂടുതൽ വേതനം നൽകാമെന്ന് ഉറപ്പു നൽകിയതോടെ സമരം പിൻവലിച്ചിരുന്നു. അടിസ്ഥാന ശമ്പളം വർധിപ്പിച്ച് കരാർ ഒപ്പിടുന്ന ആശുപത്രികളിലെ സമരം അവസാനിപ്പിച്ചിരുന്നു. മിനിമം വേതനം വർധിപ്പിച്ച കരട് വിജ്ഞാപനം നഴ്സുമാരുടെ സംഘടനയായ യുഎൻഎ അംഗീകരിച്ചിരുന്നില്ല. സർക്കാർ നിശ്ചയിച്ച വേതനത്തേക്കാൾ കൂടുതൽ തുക മാനേജ്മെൻറ് നൽകാമെന്ന് അറിയിച്ചതോടെയാണ് ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിവന്ന സമരം പിൻവലിച്ചിരുന്നത്.
താമരശ്ശേരി : ചർദ്ദിക്കാനായി കെഎസ്ആർടിസി സ്വിഫ്റ്റ് ബസ്സിൽ നിന്നിറങ്ങിയ പ്രായമായ അമ്മയെയും മകനെയും ചുരത്തിൽ ഉപേക്ഷിച്ച് ബസ് പോയതായി പരാതി. മൈസൂരിൽ നിന്ന് ചങ്ങനാശ്ശേരിക്ക് ബസ്സിൽ യാത്ര ചെയ്യുന്നതിനിടെ താമരശ്ശേരി ചുരം ഒമ്പതാം വളവിന് മുകളിലെ വ്യൂ പോയിന്റിൽ ആണ് സംഭവം. രാത്രി 11.30 ഓടെ ചർദ്ദിക്കാൻ തോന്നിയപ്പോൾ ഇറങ്ങിയ അമ്മയെയും മകനെയും കുറച്ച് സമയം കാത്തു നിന്നെങ്കിലും ബസ് കയറ്റാതെ പോവുകയായിരുന്നു. മൈസൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ബസായതിനാൽ കൂടുതൽ സമയം കാത്തുനിൽക്കാൻ കഴിയില്ലെന്ന് ജീവനക്കാർ അറിയിച്ചുവത്രേ. അമ്മയുമായി എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന മകനെ കണ്ട് മറ്റ് യാത്രക്കാർ ഹൈവേ പോലീസിൽ വിവരമറിയിച്ചു. തുടർന്ന് ആംബുലൻസിൽ എത്തിച്ചു തളർന്നുകിടന്ന അമ്മയെയും മകനെയും ആംബുലൻസിൽ കയറ്റി പുതുപ്പാടി ജനത ഹോസ്പിറ്റലിൽ എത്തിച്ചു. ടിക്കറ്റ് പൈസ പോലും തിരിച്ച് ഏൽപ്പിക്കാതെയാണ് ബസ് ഉപേക്ഷിച്ചു പോയതെന്ന് ഇവർ പറഞ്ഞു
നടുവണ്ണൂർ: കിണറിന്റെ പടവ് കെട്ടി തേച്ചു കൊണ്ടിരിക്കെ പലക പൊട്ടി പതിനഞ്ചടി താഴ്ചയിലേക്ക് പതിച്ച മൂന്നു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നടുവണ്ണൂർ അഞ്ഞോളി മുക്കിനടുത്ത് സന്തോഷ് കണ്ണച്ചികണ്ടി യുടെ വീട്ടുപറമ്പിലെ ഏകദേശം 9 മീറ്റർ ആഴവും മൂന്നു മീറ്റർ വീതിയും ഒന്നര മീറ്റർ വെള്ളവുമുള്ള കിണറിന്റെ പടവ് തേക്കാൻ വേണ്ടി കെട്ടി ഉണ്ടാക്കിയ പലകയും കമ്പി ഉപയോഗിച്ച് കെട്ടിയ തട്ട് കീഴ്മേൽ മറിഞ്ഞാണ് അപകടമുണ്ടായത്. പലക വശങ്ങളിൽ കെട്ടിവച്ച് ജോലി ചെയ്യവേ മുറിഞ്ഞു വീണ് പെട്ടെന്ന് മൂന്നു പേരും കിണറ്റിലേക്ക് പതിക്കുകയായിരുന്നു. രണ്ടാൾ ആഴത്തിലുള്ള വെള്ളത്തിലേക്ക് വീണെങ്കിലും വെള്ളത്തിൽ നിന്ന് പൊങ്ങി വന്നു പടവുകളിൽ പിടിച്ചു നിന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്. കണ്ണച്ചി കണ്ടി രാജൻ (61), തറോക്കണ്ടി മനോജ് (54) കുന്നുമ്മൽ ശ്രീലേഷ് (45) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ചുറ്റും കൂടിയവർക്ക് യാതൊന്നും ചെയ്യാൻ സാധ്യമല്ലാത്ത അവസ്ഥയിൽ പേരാമ്പ്ര ഫയർഫോഴ്സിൽ അറിയിക്കുകയും ഫയർഫോഴ്സ് എത്തി കിണറിൽ ഇറങ്ങി കുട്ട കെട്ടി മുകളിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരും ഗുരുതരമായ പരിക്കില്ലാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫീസർ ഗ്രേഡ് മജീദ് എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ സജിത്ത് പി ,അജേഷ് കെ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനേഷ് ആർ, ജിഷാദ് എം കെ, മകേഷ് എം ടി, മനോജ് എം, ഹോം ഗാർഡ് മാരായ അജീഷ് എസി, വിജേഷ് വി എൻ എന്നിവർ ഫയർഫോഴ്സ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
പൂനത്ത് : കൂട്ടാലിടയിലെ പ്രമുഖ മരക്കച്ചടക്കാരനായ പൂനത്തെ ഒറ്റ പിലാവുള്ളതിൽ അബൂബക്കർ ഹാജി(70)നിര്യാതനായി. ഭാര്യ നഫീസ മക്കൾ മുജീബ്,ഷബ്ന,സഫീന.മരുമക്കൾ: ജാസ്മിൻ (കുറ്റ്യാടി)ഷമീർ (പൂനൂർ അവെലം) സമീർ (പുറക്കാട്ടേരി)
കോഴിക്കോട്: ഷാഫി പറമ്പിലിൽ എം പിയെ ഉന്നംവെച്ച് ടി പി രാമകൃഷ്ണൻ. പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പ് മുതലാണെന്ന് ചൂണ്ടിക്കാണിച്ച് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ. കെ മുരളീധരനും മുല്ലപ്പള്ളിയും മത്സരിച്ചപ്പോൾ ഇത്തരം ആരോപണം ഉയർന്നിരുന്നില്ലെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വർഗീയ നിലപാടുകൾ ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങൾ മണ്ഡലത്തിൽ ഉണ്ടെന്നും അതിൻ്റെ ഉത്തരവാദി ആരാണെന്ന് കോൺഗ്രസിന് അറിയാമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പേരാമ്പ്ര ഉൾപ്പെടുന്ന വടകര ലോക്സഭാ മാണ്ഡലത്തിൽ ഷാഫി പറമ്പിൽ ആയിരുന്നു മത്സരിച്ചത്.ഫാത്തിമ തഹിലിയയുമായി ബന്ധപ്പെട്ട അനൗൺസ്മെൻ്റ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും എന്തെങ്കിലും കൂട്ടിച്ചേർക്കാൻ ഉണ്ടെങ്കിൽ ഫലം വന്ന ശേഷം കൂട്ടിച്ചേർക്കാമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. എൽഡിഎഫിന് 90 സീറ്റ് കിട്ടാവുന്ന അന്തരീക്ഷം കേരളത്തിൽ ഉണ്ടെന്ന് ഇടതുമുന്നണി കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. സീറ്റിന്റെ എണ്ണം പറഞ്ഞ് അവകാശവാദം ഉന്നയിക്കാൻ കഴിയില്ല. ജനങ്ങളുടെ ജനാധിപത്യ ബോധത്തെ അളക്കുന്നത് ശരിയല്ല. യുഡിഎഫിന്റെ അവകാശവാദം എല്ലാതവണയും ഉള്ളത്. 2021ൽ മന്ത്രിമാരെയും പേഴ്സണൽ സ്റ്റാഫുകളെയും നിശ്ചയിച്ചുവെന്നും ടി പി രാമകൃഷ്ണൻ പരിഹസിച്ചു.
കോഴിക്കോട്: മൂഴിക്കലിൽ പതിനാറു കാരിയേയും ബന്ധുവായ യുവാവിനേയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം മോഷണ ശ്രമത്തിനിടെ ഉണ്ടായ കൊലപാതകമെന്ന പ്രാഥമിക നിഗമനത്തിൽ പൊലീസ്. രക്ഷപ്പെടാൻ കഴിയാതായതോടെ സ്വയം ജീവനൊടുക്കിയതാകാമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ സൂചിപ്പിച്ചു.അദ്നാൻ രാത്രി 7.30 ഓടെ മൂഴിക്കലിലെ വീട്ടിൽ എത്തി. ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ശേഷം വീട്ടിൽ ഒളിച്ചിരുന്ന്. മോഷണത്തിന് ശ്രമം നടത്തിയിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. ഉമ്മുമ്മയുടെ തലയിണയുടെ അടിയിൽ നിന്നും താക്കോൻ എടുക്കാനും ശ്രമിച്ചു. വീട്ടുകാർ തന്നെയാണ് അദ്നാനെ മുറിയിൽ പൂട്ടിയിട്ടത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ കൊലപാതകം നടന്നത്.പെൺകുട്ടി നസ്രീനെ വീടിന്റെ മുകൾ നിലയിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ കൊളത്തറ സ്വദേശി അദ്നാൻ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ മുത്തശ്ശിയ്ക്ക് നേരെയും അതിക്രമ ശ്രമമുണ്ടായി. അദ്നാനെ മുകളിലെ നിലയിൽ മുറിയിൽ പൂട്ടിയിട്ടാണ് പതിനാറുകാരിയെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചത്. മടങ്ങിയെത്തി മുറി തുറന്നപ്പോൾ മുഖത്ത് സേല്ലോ ടേപ്പ് ചുറ്റി മരിച്ചനിലയിൽ അദ്നാനെ കണ്ടെത്തുകയായിരുന്നു. യുവാവിൻ്റെ സ്വാഭാവ ദൂഷ്യം പെൺകുട്ടി കണ്ടു പിടിച്ചതിന് പിന്നാലെ അദിനാനെ വീട്ടിൽ നിന്നും പുറത്താക്കിയിരുന്നു. ഈ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് നിഗമനം. കള്ള താക്കോൽ ഇട്ട് തുറന്നാണ് അദിനാൻ വീടിനകത്ത് കയറിയത്. വീട്ടിലെ സിസിടിവികൾ നശിപ്പിച്ച നിലയിലാണ്.
ചാവട്ട്: അദ്ധ്യയന വർഷത്തിലെ തനത് പ്രവർത്തന ഭാഷാപോഷണ പദ്ധതിയായ വാക്കുകൾ പൂക്കുന്ന കാലം - രചനോത്സവം 2025-26 പൂർണ്ണമായതോടെ വിദ്യാലയത്തിൽ നിന്ന് ഈ വർഷം പടിയിറങ്ങുന്ന നാലാം ക്ലാസുകാർ വിദ്യാലയത്തിന് സമർപ്പിച്ചത് 104 വായന കാർഡുകൾ ആണ്. കുട്ടികളുടെ ഭാഷാശേഷികൾ വളർത്തുകയും ഒപ്പം തന്നെ അവരുടെ സർഗാത്മകമായ കഴിവുകൾ ഉപയോഗപ്പെടുത്തി അതിലൂടെ ഭാവനാപൂർണമായ വൈവിധ്യമാർന്ന രചനകളിലേക്കെത്തിക്കുകയും ചെയ്യുകയാണ് പ്രധാനമായും ഈ പദ്ധതി വിഭാവനം ചെയ്തത്. നൽകുന്ന വിഷയങ്ങൾക്ക് അനുസൃതമായി ഏറ്റവും ലളിതമായതും പുതുതായി പരിചയപ്പെടുന്ന വാക്കുകൾ ഉൾക്കൊള്ളിക്കുന്നതും വിദ്യാർത്ഥികൾ സ്വാംശീകരിച്ച ചുറ്റുപാടിനെ കുറിച്ചുള്ള അറിവുകൾ ഉപയോഗപ്പെടുത്തിയും മലയാളത്തിലും ഇംഗ്ലീഷിലും വായന കാർഡുകൾ നിർമ്മിക്കുക എന്നതാണ് പദ്ധതിയിലൂടെ ചെയ്തത്. കേവലം വായനക്കാർഡുകൾ ഉണ്ടാക്കി വിടുന്നതിനപ്പുറത്ത് കുട്ടികളുടെ ഫോട്ടോ വെച്ച വായനക്കാർഡുകൾ എക്കാലത്തും സ്കൂളിൽ ഉപയോഗിക്കാനാകും വിധം ലാമിനേറ്റ് ചെയ്ത് സ്ഥാപനത്തിൻ്റെ മൂല്യവത്തായ പഠനോപകരണമാക്കി മാറ്റിയതോടെ ഈ പദ്ധതി എക്കാലത്തും ഓർമിക്കപ്പെടുന്നതായി മാറി. കുട്ടികൾക്ക് ഭാഷാ വിനിമയത്തിന് ആത്മവിശ്വാസം നൽകാനും അവരുടെ സർഗാത്മക ചിന്തകൾക്ക് പ്രാധാന്യം നൽകാനും കഴിഞ്ഞിട്ടുണ്ട്. പദ്ധതി നടപ്പിലാക്കുന്നതിനായി രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും പിടിഎ കമ്മിറ്റിയും ഒരേ മനസ്സോടെ പ്രവർത്തിച്ചു വിദ്യാർത്ഥികൾ രചിച്ച റീഡിങ് കാർഡുകൾ വിദ്യാലയത്തിന്റെ വാർഷികാഘോഷ ചടങ്ങിന്റെ വേദിയിൽ പ്രശസ്ത എഴുത്തുകാരൻ ഡോക്ടർ മോഹനൻ നടുവത്തൂരിന്റെ സാന്നിധ്യത്തിൽ നാലാം ക്ലാസിലെ വിദ്യാർത്ഥികൾ ചേർന്ന് സ്കൂൾ പ്രധാന അധ്യാപിക സിഎം സ്മിത ടീച്ചർക്ക് സമർപ്പിച്ചു. വായന കാർഡുകൾ രചിച്ച വിദ്യാർത്ഥികൾക്ക് ഡോക്ടർ മോഹനൻ നടുവത്തൂർ സ്കൂളിൻറെ ഉപഹാരം സമ്മാനിച്ചു.സ്കൂൾ മാനേജർ പി കുഞ്ഞമ്മദ്,പിടിഎ പ്രസിഡണ്ട് നിസാർ കെ.കെ, വൈസ് പ്രസിഡണ്ട് ഫാമില.എൽ.എസ്, എംപിടിഎ ചെയർപേഴ്സൺ സോന.വി, വൈസ് ചെയർ പേഴ്സൺ ഹർഷിന, പൂർവാധ്യാപകരായ വേണു. ടി,അധ്യാപകരായ സുഹൈൽ.കെ എം, രബിഷ.എംപി, ഷാനിഫ.ഇ, റാഫിന.കെ, ലിജിന.സി, രജിഷ പിവി എന്നിവരും സന്നിഹിതരായിരുന്നു.
ഗുണ്ടൽപേട്ട : ഗുണ്ടൽപേട്ട ബത്തേരി റൂട്ടിൽ ലോറിയും കാറും കൂട്ടി ഇടിച്ച് മലയാളി കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം. കോഴിക്കോട് ബേപ്പൂർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽ പ്പെട്ടത്. അപകടത്തിൽ പരിക്കേറ്റ ഒരാൾ ഗുരുതരാവസ്ഥയിലാണ്. കോഴിക്കോട് ബേപ്പൂർ സ്വദേശിയും ബെംഗളുരു ബെല്ലിൽ ഉദ്യോഗസ്ഥനുമായ മുഹമ്മദ് അജീർ (37) സഹോദരി ആയിഷ നൂറി, ഇവരുടെ മകൾ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്. 9 വയസുള്ള കുട്ടി നഹിയാൻ മുബാറക്ക് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.ഗുണ്ടൽപേട്ട് താലൂക്കിലെ ചാമരാജ് നഗർ ജില്ലയിലെ മലപുരയിൽ ഇന്ന് ഉച്ചക്ക് രണ്ടു മണിയോടെയാണ് അപക so ഗുണ്ടൽപേട്ടിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പർ ലോറി കുടുംബം സഞ്ചരിച്ചിരുന്ന ബ്രെസ കാറിൽ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അയിഷ നൂറിയും നൂഫിയയും സംഭവസ്ഥലത്തുതന്നെ മരിച്ചു. കുടുംബം സഞ്ചരിച്ച കാറും കേരള രെജിസ്ട്രേഷൻ ഭാരത് ബെൻസ് ലോറിയും ആണ് അപകടത്തിൽ പെട്ടത്. കാറിൽ രണ്ട് സ്ത്രീയും ഒരു പുരുഷനും ഒരു കുട്ടിയും അടക്കം നാലുപേരാണ് ഉണ്ടായിരുന്നത്. രണ്ട് സ്ത്രീകളും സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു. മുഹമ്മദ് അജീർ ഹോസ്‌പിറ്റലിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണപ്പെട്ടത്.പരിക്കേറ്റ കുട്ടിയുടെ നില അതീവ ഗുരുതരമാണ്.സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി നടക്കുന്നതായി പൊലീസ് വ്യക്തമാക്കി. ആയിഷ നൂറി, നൂഫിയ മുബാറക്ക് എന്നിവരുടെ മൃതദേഹം മൈസൂരു സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്കായി പ്രവേശിപ്പിച്ചു.