കണ്ണൂര്‍: 2021ല്‍ എല്‍ഡിഎഫ് പ്രകടനപത്രികയില്‍ പറഞ്ഞ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 64006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്നും മുക്തരാക്കിയത് ഏറ്റവും മികച്ച നേട്ടം. സാധാരണക്കാരന്റെ സ്വപ്‌നമായ ഭൂമിയും വീടും യാഥാര്‍ത്ഥ്യമാക്കി. ലൈഫ് പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. പുനര്‍ഗേഹം പദ്ധതി വഴി മത്സ്യത്തൊഴിലാളികള്‍ക്ക് 2782 വീടുകള്‍, 738 ഫ്‌ളാറ്റുകള്‍ എന്നിവ കൈമാറി. 4,56,689 കുടുംബങ്ങള്‍ക്ക് പട്ടയം വിതരണം ചെയ്തു. അതിദാരിദ്ര്യത്തെ കേരളത്തില്‍ നിന്നും തുടച്ചുനീക്കാനായതും ഈ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങളില്‍ പ്രധാനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തെ ഒരു സംസ്ഥാനവും അതിദാരിദ്ര്യമുക്തമാക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടിസ്ഥാനസൗകര്യവികസനത്തിലെ പിന്നാക്കാവസ്ഥ പരിഹരിക്കാനായി. ദേശീയ പാത നിര്‍മ്മാണം ഭംഗിയായി നടക്കാന്‍ കാരണം സ്ഥലം ഏറ്റെടുപ്പിന്റെ 25ശതമാനം പൂര്‍ത്തിയായതുകൊണ്ടാണ്. വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. മുണ്ടക്കൈ-ചുരല്‍മല പുനരധിവാസത്തില്‍ മാതൃകാ ടൗണ്‍ഷിപ്പ് പൂര്‍ത്തിയാക്കി. 178 വീടുകളില്‍ പൂര്‍ത്തിയാക്കുകയും ബാക്കി വീടുകളുടെ നിര്‍മ്മാണം അതിവേഗത്തില്‍ നടക്കുകയുമാണ്. കേന്ദ്രത്തിന്റെ സഹായം വേണ്ടത്ര ഉണ്ടായില്ല. പ്രവാസികളുടെ ക്ഷേമം ഉറപ്പാക്കാന്‍ 150 കോടി ബജറ്റില്‍ നീക്കിവെച്ചു. പരാതികള്‍ അറിയിക്കാന്‍ പ്രവാസികള്‍ക്ക് പ്രത്യേക പൊലീസ് സ്റ്റേഷന്‍ ആരംഭിച്ചു. ജെ ബി കോശി റിപ്പോര്‍ട്ടിലെ 220 ശുപാര്‍ശകള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. നവകേരളം പടുത്തുയര്‍ത്തുകയാണ് ഉദ്ദേശമെന്നും മുഖ്യമന്ത്രി പറഞ്ഞു. യാത്രയില്‍ വേഗതയില്ലാത്തത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. കെ റെയിലിനായി കേന്ദ്ര റെയില്‍ മന്ത്രാലയത്തിന്റെ അനുമതി വേണം. ഇവിടെ രാഷ്ട്രീയ ഉദ്ദേശത്തോടെയാണ് ചിലര്‍ സമീപിച്ചത്. കോണ്‍ഗ്രസും ബിജെപിയും ഇതേ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.ഇന്ദിരാഗ്യാരണ്ടി സംബന്ധിച്ച ചോദ്യത്തോട് ആദ്യം വയനാട്ടിലെ ശ്രുതിക്ക് വീട് വെച്ചുകൊടുക്കട്ടെ. എന്നിട്ടാവാം മറ്റുകാര്യങ്ങള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. അപ്പോഴാണ് പറഞ്ഞകാര്യങ്ങള്‍ക്ക് വിലയുണ്ടാവുക. പറഞ്ഞകാര്യങ്ങള്‍ എത്രത്തോളം നടപ്പിലാക്കും എന്ന് അപ്പോഴല്ലേ അറിയുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ന്യൂഡൽഹി: വയനാട് തുരങ്കപാത നിർമ്മാണത്തിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം നൽകിയ അനുമതി ചോദ്യം ചെയ്തുകൊണ്ടുള്ള പ്രകൃതി സംരക്ഷണ സമിതിയുടെ ഹരജി സുപ്രീംകോടതി തള്ളി. പദ്ധതിക്ക് പരിസ്ഥിതി അനുമതി നൽകിയതിൽ നടപടിക്രമങ്ങളുടെ ലംഘനമില്ലെന്ന് നിരീക്ഷിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച്, ഹൈക്കോടതി വിധിയിൽ ഇടപെടാൻ വിസമ്മതിച്ചു. വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ അപ്പീൽ ഹരജിയാണ് കോടതി തള്ളിയത്. പദ്ധതിയുടെ നിർമ്മാണ ഘട്ടത്തിൽ പാരിസ്ഥിതിക നിബന്ധനകൾ ലംഘിക്കപ്പെടുന്നുണ്ടെങ്കിൽ പരാതിക്കാർക്ക് നാഷണൽ ഗ്രീൻ ട്രൈബ്യൂണലിന്റെ (എൻ.ജി.ടി) ചെന്നൈ ബെഞ്ചിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. തുരങ്കപാത പദ്ധതിക്ക് 'ദേശീയ പ്രാധാന്യമുണ്ടെന്നും കേരളത്തിലെ ജനങ്ങളുടെ യാത്ര സുഗമമാക്കുന്ന 'ജീവരേഖ' ആയി ഈ പദ്ധതി മാറുമെന്നും കോടതി നിരീക്ഷിച്ചു. ജനസാന്ദ്രതയേറിയ കേരളത്തിൽ ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടുകളും ഗതാഗതക്കുരുക്കും കണക്കിലെടുക്കുമ്പോൾ ഇത്തരം പദ്ധതികൾ അനിവാര്യമാണെന്ന് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബഞ്ച് ചൂണ്ടിക്കാട്ടി.വിദഗ്ധ സമിതികൾ കൃത്യമായ പഠനം നടത്തിയ ശേഷമാണ് പദ്ധതിക്ക് അനുമതി നൽകിയതെന്നും കോടതി പറഞ്ഞു. സാധാരണക്കാരല്ല, മറിച്ച് ഈ വിഷയത്തിൽ അറിവുള്ളവരാണ് ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടതെന്ന് കോടതി നിരീക്ഷിച്ചു. പരിസ്ഥിതിക്ക് ദോഷമുണ്ടാകാത്ത രീതിയിൽ നിബന്ധനകൾ പാലിച്ച് പദ്ധതി നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എൻ.ജി.ടിക്ക് സ്വതന്ത്ര നിരീക്ഷകനെ നിയമിക്കാമെന്നും കോടതി നിർദ്ദേശിച്ചു.2018, 2019, 2024 എന്നീ വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശത്താണ് തുരങ്ക നിർമാണം നടക്കുന്നത്. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്ക് സമീപത്ത് കൂടെയാണ് ഈ തുരങ്ക പാത കടന്ന് പോകുന്നത്. നടപടിക്രമങ്ങൾ പാലിക്കാതെയാണ് പദ്ധതിക്കുള്ള പരിസ്ഥിതി അനുമതി നൽകിയത്. വേണ്ടത്ര പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ആയിരുന്നു ഹരജിയിൽ ആവശ്യപ്പെട്ടിരുന്നത്.പദ്ധതിക്ക് എതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹരജി നേരത്തെ കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാതയുടെ പാറ തുരക്കൽ പ്രവൃത്തി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തത്. കോഴിക്കോട് ജില്ലയിൽ തുരങ്കം തുടങ്ങുന്ന മറിപ്പുഴയിലാണ് ആദ്യ പാറ തുരക്കൽ (ബ്ലാസ്റ്റ്) നടന്നത്. പദ്ധതിക്കായുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ സ്റ്റേജ് 2 ക്ലിയറൻസ് ലഭിച്ച ശേഷമാണ് ബ്ലാസ്റ്റിങ് ആരംഭിച്ചത്. മറിപ്പുഴയിലെത്തിയ മുഖ്യമന്ത്രിയുമായി തുരങ്കപാതയുടെ വിവരങ്ങള്‍ കിഫ്ബി, കൊങ്കണ്‍ റെയില്‍വേ, പൊതുമരാമത്ത് വകുപ്പ് പ്രതിനിധികള്‍ പങ്കുവെച്ചിരുന്നു.വിശദമായ പഠനം നടത്തിയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ നിലപാട് അംഗീകരിച്ചാണ് കോടതി ഹരജി തള്ളിയത്. തുരങ്കപാത നിർമാണവുമായി മുന്നോട്ടുപോകാൻ സർക്കാറിന് അനുമതിയും നൽകിയിരുന്നു
പേരാമ്പ്ര: സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര ടൗണിലെ കൊട്ടിക്കലാശം ഒഴിവാക്കി. മുന്നണികളുടെ യോഗം വിളിച്ചാണ് പൊലീസ് കൊട്ടിക്കലാശം ഒഴിവാക്കാനുള്ള നിര്‍ദേശം നല്‍കിയത്. ഇതനുസരിച്ച് മുന്നണികള്‍ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാനം വാഹന പ്രചാരണ ജാഥ മാത്രമായി ചുരുക്കും.വാശിയേറിയ മത്സരം നടക്കുന്ന പേരാമ്പ്രയില്‍ നേരത്തെ തന്നെ എല്‍ഡിഎഫ്, യുഡിഎഫ് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതിനിടയില്‍ അനൗണ്‍സ്‌മെന്റ് വിവാദം കൂടിയായതോടെ മത്സരത്തിന് ചൂട് കൂടി. ഈ സാഹചര്യത്തിലാണ് പൊലീസ് പേരാമ്പ്ര ടൗണില്‍ കൊട്ടിക്കലാശം ഒഴിവാക്കാനായി മുന്നണികളുടെ യോഗം വിളിച്ചത്. സാഹചര്യത്തിന്റെ ഗൗരവം പരിഗണിച്ച് മുന്നണികള്‍ പൊലീസിന്റെ ആവശ്യം അംഗീകരിക്കുകയായിരുന്നു. കൊട്ടിക്കലാശ ദിനമായ ചൊവ്വാഴ്ച പേരാമ്പ്രയില്‍ മറ്റേത് തരത്തിലുള്ള പ്രചാരണമാണ് നടത്തേണ്ടത് എന്ന കാര്യം മുന്നണികള്‍ ആലോചിക്കുകയാണ്. എൽ ഡി എഫ് കൺവീനറും സിപിഎമ്മിന്റെ സിറ്റിങ് എംഎല്‍എയും മന്ത്രിയുമായ ടി.പി രാമകൃഷ്ണനും മുസ്‌ലിം ലീഗിന്റെ യുവനേതാവ് ഫാത്തിമ തഹിലിയയുമാണ് പേരാമ്പ്രയില്‍ ഏറ്റുമുട്ടുന്നത്.
പത്തനംതിട്ട: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രാഷ്ട്രീയ വനവാസത്തിന് പോകല്ലേ എന്നാണ് തന്റെ പ്രാര്‍ത്ഥനയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തോല്‍വി സംഭവിച്ചാല്‍ രാഷ്ട്രീയ വനവാസത്തിന് പോകേണ്ടി വരുമല്ലോയെന്നും അങ്ങനെപോകാതിരിക്കാന്‍ പ്രാര്‍ത്ഥിക്കാമെന്നും കെ സുധാകരന്‍ പറഞ്ഞു.'വാക്ക് പാലിക്കുന്ന നേതാവ് ആണെങ്കില്‍ പോകേണ്ടി വരുമല്ലോ. അതില്‍ എനിക്ക് പ്രയാസമുണ്ട്. അങ്ങനെ സംഭവിക്കല്ലേ എന്ന് പ്രാര്‍ത്ഥിക്കുന്നു', കെ സുധാകരന്‍ പറഞ്ഞു. കെപിസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖര്‍ഗേയ്ക്ക് കത്തയച്ച വിഷയത്തിലും അദ്ദേഹം പ്രതികരിച്ചു. കഴിഞ്ഞ കാര്യം ഇനി പറയേണ്ട എന്നും കെ സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരു പേര് ഞാന്‍ പറഞ്ഞിട്ടുണ്ട്. ആ നിലപാടില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. വനിതാ മുഖ്യമന്ത്രി വേണം എന്നത് രാഹുല്‍ ഗാന്ധിയുടെ അഭിപ്രായമാണ്. രാഷ്ട്രീയത്തില്‍ പ്രവചനങ്ങള്‍ ഒന്നും വേണ്ട. അതാത് സമയത്ത് രാഷ്ട്രീയ സാഹചര്യം അനുസരിച്ചാണ് ഒരു നേതാവിനെ വെയ്ക്കുന്നത്', കെ സുധാകരന്‍ പറഞ്ഞു.എല്‍ഡിഎഫ് പ്രകടനപത്രിക തിരുത്തിയതിനെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. പ്രകടനപത്രിക തിരുത്തിയത് അത്രമാത്രം ബുദ്ധി ഉള്ളതുകൊണ്ടാണെന്നും പ്രകടനപത്രിക തെറ്റായി ഇറക്കരുത് എന്ന സാമാന്യബുദ്ധി വേണമെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 130 സീറ്റ് യുഡിഎഫിന് ലഭിക്കും. പാര്‍ട്ടിയില്‍ നിന്നും കണക്ക് കിട്ടാത്ത സാഹചര്യത്തില്‍ തനിക്ക് ഇങ്ങനെയേ പ്രതികരിക്കാന്‍ കഴിയൂ. പാര്‍ട്ടിയുടെ പക്കല്‍ കണക്ക് ഉണ്ടാകും. ഭരണകൂടത്തിന് എതിരെയുള്ള ഫൈറ്റ് ആണ് നടക്കുന്നതെന്നും അങ്ങനെ വന്നാല്‍ യുഡിഎഫിനാണ് സാധ്യതയെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
പേരാമ്പ്ര: പേരാമ്പ്രയിലെ എല്‍ഡിഎഫ് നടത്തിയ വിവാദ അനൗണ്‍സ്‌മെന്റില്‍ മാതൃകാ പെരുമാറ്റ ചട്ടലംഘനം കണ്ടെത്താന്‍ ആയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍. ലംഘനം നടന്നിട്ടില്ല എന്നാണ് ഫ്ലയിങ് സ്‌ക്വാഡ് റിപ്പോര്‍ട്ടെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്കെതിരായ പരാതിയില്‍ പരിശോധന നടത്തുകയാണെന്നും ഫ്ലയിങ് സ്‌ക്വാഡ് റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.പേരാമ്പ്രയില്‍ ഫാത്തിമ തെഹ്‌ലിയക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ അനൗണ്‍സ്മെന്റ് നടത്തിയെന്ന യുഡിഎഫ് ആരോപണം വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു. അനൗണ്‍സ്മെന്റ് വീഡിയോ സഹിതമായിരുന്നു യുഡിഎഫിന്റെ പരാതി. തുടര്‍ന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ടി പി രാമകൃഷ്ണന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയക്കുകയായിരുന്നു.ചട്ടലംഘനം നടന്നിട്ടില്ലെന്നും അനൗണ്‍സ്മെന്റ് നടന്നത് സ്ഥാനാര്‍ത്ഥിയോ മുന്നണിയോ അറിയാതെ ആണെന്നും ഇത്തരം പ്രചാരണം എല്‍ഡിഎഫ് നയമല്ലെന്നും ടി പി രാമകൃഷ്ണന്‍ വിശദീകരിച്ചിരുന്നു. ഇതിനിടെ സ്ഥാനാര്‍ത്ഥിക്കൊപ്പം എത്തിയവര്‍ സമുദായത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്നാരോപിച്ച് ഫാത്തിമ തെഹ്‌ലിയക്കെതിരെ എൽ ഡി എഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
കായണ്ണ: അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരൻ പിക്കപ്പ് ഇടിച്ച് മരിച്ചു. കായണ്ണ കാപ്പുമ്മൽ ബബിലേഷിൻ്റെയും ദീഷ്ണയുടെയും ഏക മകൻ ആര്യൻ ആണ് മരിച്ചത്. കൂടത്താംപൊയിൽ അങ്കണവാടിക്ക് സമീപം ഉച്ചക്ക് മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അമ്മയ്ക്ക് ഒപ്പം അങ്കണവാടിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങും വഴിയാണ് ദൂരെ നിന്ന് റിവേഴ്സ് വന്ന പിക്കപ്പ് ആര്യൻ്റെ ദേഹത്ത് കയറി ഇറങ്ങിയത്. പേരാമ്പ്ര ധീര ഗ്യാസ് ഏജൻസിക്ക് വേണ്ടി ഗ്യാസ് വിതരണം നടത്തുന്ന പിക്കപ്പ് ആണ് അപകടം ഉണ്ടാക്കിയത്.
പാലക്കാട്: വോട്ടിന് വേണ്ടി ബിജെപി പ്രവര്‍ത്തകര്‍ പണം നല്‍കിയെന്ന പരാതിയില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കേസ് എടുക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി. ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്ത് വന്നപ്പോള്‍ തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ഇടപെടുകയും ജില്ലാ കളക്ടറോട് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ ജില്ലാ പൊലീസ് മേധാവിയോട് സംസ്ഥാന പൊലീസ് മേധാവിയും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരുന്നു. കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയിലാണ് സംഭവം നടന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ഇതിന് ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രന് ഒപ്പമുണ്ടായിരുന്ന സ്ത്രീ, മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. സംശയം തോന്നി വീട്ടില്‍ പോയി പരിശോധിച്ചപ്പോള്‍ വയോധികയുടെ കയ്യില്‍ അയ്യായിരം രൂപ ഉണ്ടായിരുന്നതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിക്ക് ഒപ്പമുണ്ടായിരുന്ന പ്രവര്‍ത്തകയോട് ഇത് ശരിയല്ലെന്നും പണം നല്‍കി വോട്ട് ചോദിക്കരുതെന്നും പറഞ്ഞതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. അവര്‍ അത് ശരിവെച്ച് കാറില്‍ കയറി. ഈ സമയം ശോഭാ സുരേന്ദ്രന്‍ കാറില്‍ ഉണ്ടായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചതോടെ ശോഭ എതിര്‍ത്തതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. കോണ്‍ഗ്രസ് പകര്‍ത്തിയ ദൃശ്യത്തില്‍ തങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്തേണ്ടതില്ലെന്ന് ശോഭ പറയുന്നത് കേള്‍ക്കാം. അടിച്ച് കരണക്കുറ്റി പൊട്ടിക്കുമെന്നും ശോഭ പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഫോണ്‍ ശോഭ പിടിച്ചുവാങ്ങാനും ശ്രമിച്ചിരുന്നു. ശോഭാ സുരേന്ദ്രനൊപ്പം മുന്‍ പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരനും ഉണ്ടായിരുന്നു.
വെങ്ങളം : പൂളാടിക്കുന്നിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. വെങ്ങളം പെരുപ്പാംവയൽ ജിഷ്ണുലാൽ (30) ആണ് മരിച്ചത്. ചൊവാഴ്ച രാത്രിയായിരുന്നു അപകടം. കോഴിക്കാട് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിഷ്‌ണു ലാൽ. ജോലി കഴിഞ്ഞു ഇരുചക വാഹനത്തിൽ സഞ്ചരിക്കുമ്പോൾ റോഡരികിൽ നിർത്തിയിട്ട ലോറിയ്ക്ക് പിന്നിൽ ഇടിച്ചായിരു അപകടം. അപകടത്തിൽ കൂടെ യാത്ര ചെയ്തിരുന്ന വികാസ് നഗർ സ്വദേശി വിഷ്ണുവിനും പരിക്കേറ്റു. അച്ഛൻ : ഗോപാലൻ അമ്മ: ഭാർഗ്ഗവി (ആശാവർക്കർ) സഹോദരൻ: ജിബിൻ ലാൽ
കാസര്‍കോട്: ഉദുമയില്‍ യുഡിഎഫ് ചീഫ് ഏജന്റ് പിടിയില്‍. ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനുളളില്‍ കയറിയതിനാണ് യുഡിഎഫ് ഏജന്റ് അഡ്വ. ബി എം ജമാലിനെ ഇലക്ഷന്‍ സ്‌ക്വാഡ് കസ്റ്റഡിയിലെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ നീലകണ്ഠന്റെ ചീഫ് ഏജന്റ് ആണ് അഡ്വ. ബി എം ജമാല്‍. ബേക്കല്‍ ഇസ്‌ലാമിയ എല്‍പി സ്‌കൂളിലെ 144 നമ്പര്‍ ബൂത്തില്‍ നിന്നാണ് ജമാലിനെ കസ്റ്റഡിയിലെടുത്തത്. എന്തിനാണ് ക്യാമറ ഘടിപ്പിച്ച കണ്ണട ധരിച്ച് ബൂത്തിനകത്തേക്ക് കയറിയത് എന്നത് വ്യക്തമല്ല. കണ്ണട കസ്റ്റഡിയിലെടുത്ത ശേഷം ബി എം ജമാലിനെ വിട്ടയച്ചു.
കണ്ണൂർ : മയ്യിൽ മുല്ലക്കൊടിയിൽ സിപിഐ എം പ്രവർത്തകന് കത്തിക്കുത്തിൽ പരിക്ക് വൈകിട്ട് 6.30 ഓടെ മുല്ലക്കോടി യുപി സ്കൂളിലെ ബൂത്തിന് സമീപമാണ് സംഭവം. സിപിഐ എം പ്രവർത്തകൻ മുല്ലക്കൊടി കുറ്റിച്ചിറയിലെ പി പി പ്രകാശ(50)നാണ് കത്തികൊണ്ട് കുത്തേറ്റത്. ബൂത്ത് ഏജന്റായ പ്രകാശൻ പോളിങ് കഴിഞ്ഞ് ഇറങ്ങിവരവെ യുഡിഎഫ് ബൂത്ത് ഏജന്റായ ഭാസ്‌കരനുമായി സംസാരിച്ചുവരികയായിരുന്നു. ഇതിന് ബൂത്തിന് പുറത്തുണ്ടായ ഭാസ്കരന്റെ സഹോദരൻ ഓട്ടോ ഡ്രൈവറായ പി കൃഷ്‌ണൻ കത്തിയെടുത്ത് കുത്തുകയായിരുന്നു എന്നാണ് ആരോപണം. ഗുരുതരമായ പരിക്കേറ്റ പ്രകാശനെ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിയെ മയ്യിൽ പൊലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രകാശനെ എൽഡിഎഫ് കൺവീനർ എൻ ചന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ടി വി രാജേഷ്, ബിജു കണ്ടക്കൈ, സിപിഐ എം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്, സിപിഐ എം ജില്ല കമ്മിറ്റി അംഗം കെ സി ഹരികൃഷ്ണൻ, ഏരിയ സെക്രട്ടറി എൻ അനിൽകുമാർ തുടങ്ങിയവർ കണ്ണൂർ എകെജി ആശുപത്രിയിലെത്തി സന്ദർശിച്ചു.