നന്മണ്ട: നന്മണ്ട ഹൈസ്‌കൂളിന് സമീപം അടച്ചിട്ട വീട്ടില്‍ കവര്‍ച്ച. അലമാരയില്‍ സൂക്ഷിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നഷ്ടപ്പെട്ടിട്ടുണ്ട്. കൊല്ലിയില്‍ വേലായുധന്‍ മാസ്റ്ററുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം കവര്‍ച്ച നടന്നത്. വീടിന്റെ അടുക്കള ഭാഗത്തെ ഓട് ഇളക്കി അകത്തു കടന്ന ശേഷം വാതില്‍ പൊളിച്ചാണ് കവർച്ച നടത്തിയത്. വീട്ടിണ്ടായിരുന്ന അലമാരകളും മേശകളും നശിപ്പിച്ചു. വേലായുധന്‍ മാസ്റ്ററും കുടുംബവും വിദേശത്തു കഴിഞ്ഞു വരികയാണ്. ഇന്നലെ വൈകുന്നേരം ചെടി നനയ്ക്കാനായി ബന്ധു വീട്ടിലെത്തിയപ്പോഴാണ് വിവരം അറിയുന്നത്. ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി.കവര്‍ച്ച നടന്ന വീടും പരിസരവും കേന്ദ്രീകരിച്ചു നടത്തിയ പ്രാഥമിക പരിശോധനയില്‍ കുറ്റകൃത്യം നടത്തിയവര്‍ ഉപേക്ഷിച്ച ഒരു ടോര്‍ച്ച് കണ്ടെത്തി. ഇതിലൂടെ പ്രതികളെ കണ്ടെത്താമെന്ന നിഗമനത്തിലാണ് പൊലീസ്. ശാസ്ത്രീയ അന്വേഷണത്തിനായി ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും ഉടനെ സ്ഥലം സന്ദര്‍ശിക്കും.
കൊയിലാണ്ടി : പന്തലായനി പുത്തലത്ത് കുന്ന് മീത്തൽ രാജേഷ് (42) നിര്യാതനായി പിതാവ് : പുത്തലത്ത് കുന്ന് മീത്തൽ രവീന്ദ്രൻ , മാതാവ്: രാധ. സഹോദരങ്ങൾ: രഞ്ജീഷ് (കുവൈത്ത്).രഞ്ജിഷ.
കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ അധ്യാപകര്‍ക്കെതിരെ വ്യാപക പ്രതിഷേധം . നിതിന്‍ രാജിനെ ജാതീയമായും നിറത്തിന്റെ പേരിലും അധിക്ഷേപിച്ചിരുന്ന അധ്യാപകരെ സ്ഥാപനത്തില്‍ നിന്ന് പിരിച്ചുവിടണമെന്നാണ് ആവശ്യമുയരുന്നത്. ആക്ടിവിസ്റ്റ് ടി എസ് ശ്യാം കുമാർ അടക്കമുള്ളവർ ഈ ആവശ്യം ഉന്നയിച്ച് ഇതിനകം രംഗത്ത് വന്നിട്ടുണ്ട്. ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നീ അധ്യാപകര്‍ തന്നെ നിരന്തരമായി അധിക്ഷേപിച്ചതിനെ കുറിച്ച് നിതിന്‍ രാജ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും പല തവണ സംസാരിച്ചിട്ടുണ്ട്. നിതിന്‍ രാജിന്റെ മരണത്തിന് പിന്നാലെ ഈ അധ്യാപകരെ കോളേജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ മാത്രം മതിയാകില്ലെന്നും ഒരു വിദ്യാര്‍ത്ഥിയുടെ മരണത്തിന് വഴിവെച്ചവര്‍ക്കെതിരെ ഏറ്റവും കര്‍ശനമായ നടപടികള്‍ വേണമെന്നുമാണ് സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ളവര്‍ ആവശ്യപ്പെടുന്നത്. എസ്എഫ്‌ഐ, കെഎസ്‌യു തുടങ്ങിയ വിദ്യാര്‍ത്ഥി സംഘടനകളും സംഭവത്തില്‍ പഴുതടച്ച അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിട്ടുണ്ട്.അധ്യാപകര്‍ കൂട്ടത്തോടെ അധിക്ഷേപിച്ചുവെന്നും അധ്യാപകന്‍ വിഡ്ഢി എന്ന് വിളിച്ചുവെന്നും പറഞ്ഞുകൊണ്ട് നിതിന്‍ സുഹൃത്തിന് അയച്ച ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു. സ്റ്റാഫ് റൂം കൂട്ടമായി ആക്രമിക്കുന്ന സ്ഥലമാണ്. വീട്ടുകാരെ കളിയാക്കി സംസാരിച്ചു. ഇന്റേണല്‍ മാര്‍ക്ക് കുറച്ചത് കുടുംബത്തിന് സര്‍പ്രൈസ് നല്‍കാനെന്ന് പറഞ്ഞു. സഹപാഠികള്‍ക്കിടയില്‍ വെച്ച് നിരന്തരം അപമാനിച്ചന്നും നിതിന്‍ രാജ് ശബ്ദസന്ദേശത്തില്‍ പറയുന്നുണ്ട്. ഇക്കഴിഞ്ഞ ഏപ്രിൽ പത്തിനാണ് നിതിൻ രാജ് കോളേജ് കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയതായി കുടുംബം അറിയുന്നത്. നിതിന്റെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് നിതിന്‍ രാജിന്റെ മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ജാതിയുടെയും നിറത്തിന്റെയും അടിസ്ഥാനത്തില്‍ എച്ച്ഒഡി അധിക്ഷേപിച്ചിരുന്നതായി നിതിന്റെ പിതാവ് രാജന്‍ ആരോപിച്ചു. കുട്ടിയെ 'പുഴുത്ത പട്ടി' എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നതെന്ന് അമ്മ ലത പറഞ്ഞു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും റാഗിങ് ഉണ്ടായെന്നും ആരോപണമുണ്ട്.
ന്യൂഡല്‍ഹി: പ്രശസ്ത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ കാന്‍ഡി ആശുപത്രിയില്‍ കഴിഞ്ഞ ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ആശയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നാളെ വൈകിട്ട് നാല് മണിക്കാണ് സംസ്‌കാരം. ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ജേതാവാണ് ആശാ ഭോസ്‌ലെ. 1943ല്‍ 'മജാബാല്‍' എന്ന മറാഠി ചിത്രത്തിലെ 'ചലാ ചലാ നവ്ബാല' എന്ന ഗാനം പാടിക്കൊണ്ടാണ് പിന്നണി ഗാനരംഗത്ത് ആശ അരങ്ങേറുന്നത്. 1945-ല്‍ 'ബഡി മാ' എന്ന ചിത്രത്തിലാണ് ഹിന്ദിയില്‍ ആദ്യമായി പാടിയതെങ്കിലും 1948ല്‍ പുറത്തിറങ്ങിയ 'ചുനാരിയ' ആണ് ആശയുടെ ആദ്യ ഹിന്ദി ചിത്രമായി അറിയപ്പെടുന്നത്.
കൊച്ചി: കുംഭമേള വൈറല്‍ താരത്തെ വിവാഹം ചെയ്ത കേസില്‍ ഉത്തര്‍ പ്രദേശ് സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ഖാന്‍റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടി. അഞ്ചാഴ്ചത്തേക്കാണ് അറസ്റ്റ് തടഞ്ഞ നടപടി ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് നീട്ടിയത്. മുഹമ്മദ് ഫര്‍മാനെതിരെ കേസെടുത്തോ എന്നതില്‍ മധ്യപ്രദേശ് സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് സ്ഥിരീകരണം ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. കുംഭമേള വൈറല്‍ താരത്തിന് പ്രായപൂര്‍ത്തിയായില്ല എന്നതിനാൽ വിവാഹം ചെയ്തതിന് പോക്സോ കുറ്റം ചുമത്തിയാണ് മധ്യപ്രദേശ് പൊലീസ് ഫര്‍മാനെതിരെ കേസെടുത്തത്. പെണ്‍കുട്ടിക്ക് 18 വയസ് തികഞ്ഞുവെന്നാണ് ഫര്‍മാന്‍ ഹൈക്കോടതിയെ അറിയിച്ചത്. 2025 ജൂണില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ നല്‍കിയ ജനന സര്‍ട്ടിഫിക്കറ്റും ഫര്‍മാന്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരുന്നു. മുഹമ്മദ് ഫര്‍മാന്റെയും പെണ്‍കുട്ടിയുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി അടുത്തമാസം 20ന് വീണ്ടും പരിഗണിക്കും.വിവാഹവുമായി ബന്ധപ്പെട്ട് ഇതിനകം കേരള പൊലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് മുന്നില്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാനും ഹാജരാക്കിയ രേഖകള്‍ യഥാര്‍ത്ഥമാണെന്നാണ് വിവാഹം രജിസ്റ്റര്‍ ചെയ്ത പൂവാര്‍ പഞ്ചായത്ത് ഓഫീസിലെ അധികൃതര്‍ പൊലീസിന് നല്‍കിയ മൊഴി. രേഖകളുടെ ആധികാരികത സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തി പൂവാര്‍ പൊലീസ് നാളെ സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കും. ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെയും മധ്യപ്രദേശ് പൊലീസിന്റെയും ഇടപെടലോടെയാണ് കേരളാ പൊലീസും വിവാഹ വിവാദത്തില്‍ അന്വേഷണം തുടങ്ങിയത്.കേരളത്തില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ പെണ്‍കുട്ടിയും വിവാഹം കഴിച്ച ഫര്‍മാന്‍ ഖാനും ഉപയോഗിച്ച സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത സംബന്ധിച്ചാണ് ആദ്യ അന്വേഷണം. ആധാര്‍ കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, പാന്‍ കാര്‍ഡ് എന്നിവ പരിശോധിച്ചെന്നും ഇവ പ്രകാരം പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായിരുന്നുവെന്ന് ബോധ്യപ്പെട്ടിരുന്നുവെന്നുമാണ് അധികൃതര്‍ മൊഴി നല്‍കിയത്. സര്‍ട്ടിഫിക്കറ്റ് എടുക്കാനായി കൊടുത്ത വിവരങ്ങള്‍ തെറ്റാണോയെന്ന് അറിയില്ലെന്നും മൊഴിയിലുണ്ട്.
പേരാമ്പ്ര: പേരാമ്പ്ര എ യു പി സ്‌കൂളിന് സമീപം ചെറുവാപൊയിൽ സി പി ഷാജി (54) നിര്യാതനായി.ഭാര്യ : ധന്യ (മേപ്പയിൽ വടകര)മക്കൾ: നിരഞ്ജന (അധ്യാപിക സൈലം ഇൻസ്റ്റിറ്റ്യൂട്ട്),ഹരിവർദ്ധൻ , ഗിരിവർദ്ധൻ (വിദ്യാർത്ഥികൾ പേരാമ്പ്ര ഹയർ സെക്കന്ററി സ്കൂൾ)പിതാവ് :പരേതനായ സി . പി ചാത്തുക്കുട്ടിനായർ.(മുൻപേരാമ്പ്ര ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്),മാതാവ്: ജാനകി അമ്മ.സഹോദരി : റീന (മുൻ പ്രധാന അധ്യാപിക ഏരവട്ടൂർ നാരായണ വിലാസം എ യു . പി . സ്കൂൾ)സഹോദരി ഭർത്താവ്: പി . വി ശശിധരൻ എരവട്ടൂർ (മുൻ പ്രധാനാധ്യാപകൻ എരവട്ടൂർ നാരായണ വിലാസം എ. യു .പി സ്കൂൾ) സംസ്ക്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് വീട്ടുവളപ്പിൽ.
പാലക്കാട്: മോഷണം പോയ 10 പവനും 90,000 രൂപയും ഉടമയ്ക്ക് തിരികെകിട്ടി. വീട്ടുമുറ്റത്തെ കിണറ്റിന് സമീപം പേപ്പര്‍ ബോക്‌സ് ഇരിക്കുന്നതുകണ്ട് വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് മോഷണംപോയ സ്വര്‍ണവും പണവും അതിനുള്ളിൽ നിന്നും കണ്ടെത്തിയത്. തുടര്‍ന്ന് ആലത്തൂര്‍ പൊലീസിന് വിവരം അറിയിക്കുകയായിരുന്നു.കള്ളന് മാനസാന്തരം വന്ന് മോഷണമുതല്‍ തിരികെയിട്ടെന്നാണ് കരുതുന്നത്. മാര്‍ച്ച് 31നായിരുന്നു തരൂര്‍ പഴമ്പാലക്കോട് ചേരിക്കല്‍ പാനത്ത് വീട്ടില്‍ പി കെ ജോയിയുടെ വീട്ടില്‍ മോഷണം നടന്നത്. പളളിയില്‍പോയ ഭാര്യ ജിജിയെ കൂട്ടികൊണ്ടുവരാന്‍ ജോയി വീട് പൂട്ടിപ്പോയപ്പോഴായിരുന്നു സംഭവം.വീട്ടുകാരുടെ ചലനങ്ങൾ കൃത്യമായി അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. തിരികെകിട്ടിയ വസ്തുക്കളടങ്ങിയ ബോക്‌സ് വീട്ടുകാര്‍ തുറന്നുപരിശോധിച്ചതിനാല്‍ വിരലടയാള വിദഗ്ധര്‍ എത്തി പരിശോധിച്ചെങ്കിലും പ്രത്യേക സൂചനയൊന്നും ലഭിച്ചില്ല. സ്വര്‍ണവും പണവും പൊലീസ് കസ്റ്റഡിയിലെടുത്തു. തൊണ്ടിമുതല്‍ കോടതിയില്‍ ഹാജരാക്കും. കേസ് അവസാനിപ്പിക്കുന്ന പ്രകാരമാകും ഉടമസ്ഥര്‍ക്ക് സ്വര്‍ണം തിരികെ ലഭിക്കുക
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് നേരെ ഭീഷണിയുമായി കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ രാജേന്ദ്രന്‍. മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘാംഗം സന്ദീപിന്റേയും നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പങ്കുവെച്ചാണ് കെഎസ്‌യു നേതാവിന്റെ ഭീഷണി. '22 ദിവസം കൂടെ കഴിഞ്ഞോട്ടെ, കണക്കുകള്‍ ഒരുപാടുണ്ട് തീര്‍ക്കാന്‍' എന്നാണ് ഭീഷണി. 'സാറേ' സുഖമാണല്ലോ ല്ലേ…! സുഖിക്കാന്‍ പോവുന്നതേ ഒള്ളൂ…! 22 ദിവസം കൂടെ കഴിഞ്ഞോട്ടെ….! സുഖിപ്പിക്കുന്നുണ്ട് ഞങ്ങള്‍ സാറന്മാരെ…!ഞങ്ങളുടെ പ്രിയപെട്ടവരുടെ തലയും കണ്ണും മൂക്കും അടിച്ചു പൊട്ടിക്കാന്‍ നേതൃത്വം കൊടുത്തവരൊക്കെ തൊഴിലുറപ്പ് കാര്‍ഡ് ഒരെണ്ണം എടുത്തു വച്ചോ…! ഞങ്ങളെല്ലാം മറന്നെന്നു നിങ്ങള്‍ക്ക് തോന്നിയാല്‍ ഞങ്ങള്‍ മരിച്ചെന്നു ഉറപ്പ് വരുത്തണം…! ഞങ്ങളുടെ കണക്കു പുസ്തകത്തില്‍ രക്തം കൊണ്ടെഴുതിയിട്ടിരിക്കുന്ന കണക്കുകള്‍ ഒരുപാടുണ്ട്….! ആ കണക്കുകള്‍ ഒക്കെ നമുക്ക് തീര്‍ക്കേണ്ടേ 'സാറേ '???, അരുണ്‍ രാജേന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചും മന്ത്രിസഭയെക്കുറിച്ചും യുഡിഎഫ് സൈബര്‍ ഇടങ്ങളില്‍ ചര്‍ച്ച സജീവമാണ്. ഇതിനിടെയാണ് നവകേരള യാത്രക്കിടെ മുഖ്യമന്ത്രി രക്ഷാപ്രവര്‍ത്തനം എന്ന് വിശേഷിപ്പിച്ച സംഭവം സൂചിപ്പിച്ച് ഭീഷണിയുമായി കെഎസ്‌യു നേതാവ് തന്നെ രംഗത്തെത്തുന്നത്. കോണ്‍ഗ്രസ് അനുകൂല പേജുകളിലും സമാനമായ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.
കൊയിലാണ്ടി: കൊല്ലം വിയ്യൂര്‍ തെങ്ങില്‍ത്താഴെ ബാബു മാസ്റ്റര്‍ ബസ് സ്റ്റോപ്പിന് സമീപം ബുള്ളറ്റ് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബൈക്ക് യാത്രികനും സ്‌കൂട്ടര്‍ യാത്രികയ്ക്കും പരുക്കേറ്റു .പേരാമ്പ്ര സ്വദേശി പ്രേമ, കുന്നോത്ത് മുക്ക് കാണോത്ത് മീത്തല്‍ നൗഷാദ് എന്നിവർക്കാണ് പരുക്ക്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
ഇടുക്കി: മദ്യലഹരിയില്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ച പിതാവ് പിടിയില്‍. ഉടുമ്പന്നൂര്‍ സ്വദേശി നജീബിനെയാണ് കുടുംബം നല്‍കിയ പരാതിയില്‍ കരിമണ്ണൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബാലനീതി നിയമപ്രകാരമുള്ള വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ അധികൃതരും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്.ഇന്നലെ രാത്രിയാണ് കേസിനാസ്പദമായ സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നജീബ് പതിനഞ്ചുകാരനായ മകനെ കസേരയും വടിയും ഉപയോഗിച്ചാണ് മര്‍ദിച്ചതെന്ന് കുട്ടിയുടെ മാതാവ് ജമീല പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ അന്‍ഷാദ് ചികിത്സയില്‍ പ്രവേശിപ്പിച്ചു. പിതാവ് പൊതിരെ തല്ലിയപ്പോള്‍ വീട്ടില്‍ നിന്നും ഇറങ്ങി മതില്‍ ചാടി രക്ഷപ്പെടുകയായിരുന്നു അന്‍ഷാദ്.യാതൊരു പ്രകോപനവും ഇല്ലാതെയാണ് പിതാവ് മര്‍ദ്ദിച്ചതെന്ന് കുട്ടി പൊലീസില്‍ മൊഴി നല്‍കി. മദ്യലഹരിയിലായിരുന്നു മര്‍ദ്ദനം എന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.