മലപ്പുറം: മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ അപകീര്‍ത്തികരമായ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത് കാപ്പ കേസ് പ്രതി മുഹമ്മദ് റോഷന്‍. ബ്ലാക്ക് മെയിലിംഗ് ആയിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു. വ്യാജ ദൃശ്യങ്ങള്‍ കാണിച്ചു സാദിഖലി തങ്ങളുടെ ബന്ധുവിനോട് 15കോടി രൂപ ആവശ്യപ്പെട്ടു. ഇത് നിരസിച്ചപ്പോളാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപെടുത്തിയത്.
തലയാട്: തലയാട്, താഴെ തലയാട് പൈപ്പ് ഇറക്കാൻ നിർത്തിയ പിക്കപ്പ് വാനിൽ കാർ ഇടിച്ച് കയറി അപകടം. അപകടത്തിൽ പിക്കപ്പ് വാൻ ഡ്രൈവറായ കോയ (45) ആണ് മരിച്ചത്. കാർ യാത്രക്കാരനായ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നിടെയാണ് പിക്കപ്പ് ഡ്രൈവർ മരിച്ചത്. വാഹനം നിർത്തി സാധനമിറക്കാൻ വാഹനത്തിന്റെ പിറകിലെത്തിയ നേരത്തായിരുന്നു നിയന്ത്രണംവിട്ട കാർ വന്ന് ഇടിച്ചത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ.
ഡൽഹി : പെട്രോളിനും ഡീസലിനും വിലകൂട്ടി. സ്വകാര്യ കമ്പനിയായ നയാരയാണ് വില വർദ്ധിപ്പിച്ചത്. പെട്രോളിന് 5 രൂപ 30 പൈസയും ഡീസലിന് 3 രൂപയുമാണ് കൂട്ടിയത്. മറ്റു കമ്പനികൾ നിലവിൽ വില കൂട്ടിയിട്ടില്ല. അമേരിക്കയും ഇസ്രായേലും ചേർന്ന് ഇറാനുനേരെ നടത്തുന്ന ആക്രമണത്തെ തുടർന്ന് ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതാണ് വിലവർധനക്ക് കാരണം. മാർച്ച് ഏഴിന് രാജ്യത്ത് പാചക വാതക സിലിണ്ടറുകളുടെ വില വർധിപ്പിച്ചിരുന്നു. ഗാർഹിക സിലിണ്ടറിന് ഒറ്റയടിക്ക് 60 രൂപയാണ് വർധിച്ചത്. വാണിജ്യാവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് 115 രൂപ കൂട്ടി. വീട്ടാവശ്യത്തിനുള്ള 14.2 കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകൾക്ക് കേരളത്തിൽ 922 രൂപയാണ് വില.
കോഴിക്കോട്: താമരശ്ശേരി ചുരം ഒൻപതാം വളവിന് താഴെ കൊക്കയിൽ മരിച്ച നിലയിൽ കണ്ടെത്തിയ മധ്യവയസ്കനെ തിരിച്ചറിഞ്ഞു. കോഴിക്കോട് അത്തോളി കൊളത്തൂർ സ്വദേശി ചെറുവളത്ത് ഹമീദ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ട്, ഒൻപത് വളവുകൾക്കിടയിലാണ് 12 മീറ്ററോളം താഴ്ചയിലായി മൃതദേഹം കണ്ടെത്തിയത്.വിവരമറിഞ്ഞഉടൻ തന്നെ നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. പോലീസ് പ്രാഥമിക വിവരങ്ങൾ ശേഖരിച്ച ശേഷമാണ്, മൃതദേഹം ഹമീദിന്റേതാണെന്ന് സ്ഥിരീകരിച്ചത്. താമരശ്ശേരി പോലീസും കൽപ്പറ്റയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെത്തിച്ചത്. മരണ കാരണത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വടകര: കാർ ദേഹത്ത് കയറി റോഡിൽ കിടന്നുറങ്ങുകയായിരുന്ന വയോധികൻ മരിച്ചു. തമിഴ്നാട് കരൂർ സ്വദേശി മണിയാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.എടോടി ഭഗവതി കോട്ടക്കൽ ക്ഷേത്രത്തിന് സമീപത്തെ നാഷണൽ ടൂറിസ്റ്റ് ഹോമിന് മുൻപിലാണ് അപകടം നടന്നത്. ഇവിടെ കിടന്നുറങ്ങുകയായിരുന്ന വയോധികന്റെ ദേഹത്തേക്ക് ടൂറിസ്റ്റ് ഹോമിലേക്ക് വരികയായിരുന്ന കാർ കയറിയിറങ്ങുകയായിരുന്നു. മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വടകര പോലിസ് സ്ഥലത്തെത്തി. വടകരയിലെ ഹോട്ടലുകളിലും ലോഡ്ജിലും ജോലി ചെയ്ത് വരികയായിരുന്നു മണി.
അരിക്കുളം: ഷാഫി പറമ്പിൽ എം.പി.യുടെ മൂക്കിന്റെ പാലം അടിച്ചു തകർത്തവർക്കെതിരെ ഈ തിരഞ്ഞെടുപ്പിൽ ജനം വിധി എഴുതുമെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു. അരിക്കുളം പഞ്ചായത്ത് യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ്. ചെയർമാൻ സി.രാമദാസ് ചടങ്ങിൽ ആധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി ഫാത്തിമ തഹിലിയ, മൂസ കോതമ്പ്ര, കെ.പി.രാമചന്ദ്രൻ, ആർ.കെ.മുനീർ, കല്ലൂർ മുഹമ്മദലി, ശശി ഊട്ടേരി, ലത കെ. പൊറ്റയിൽ,ഇ.കെ. അഹമ്മദ് മൗലവി, എൻ.കെ. അഷറഫ്, വി.വി.എം. ബഷീർ, കെ. അഷറഫ്, രാമചന്ദ്രൻ നീലാംബരി, എടച്ചേരി കുഞ്ഞിക്കണ്ണൻ,ഒ.കെ.ചന്ദ്രൻ, ലതേഷ് പുതിയേടത്ത്, ശ്രീധരൻ കണ്ണമ്പത്ത്, ബീന വരമ്പിച്ചേരി, മർവ അരിക്കുളം , പി.സി. സിറാജ്, കെ.എം.മുഹമ്മദ് എന്നിവർ സംസാരിച്ചു.
വടകര: വടകര വില്ല്യാപ്പള്ളിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ്റെ കൈ പത്തി തകർന്നു. ബോംബ് നിർമാണത്തിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് യുഡിഎഫ്. പ്രദേശത്ത് യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്തി. പടക്കം പൊട്ടിച്ചതിനിടെയുണ്ടായ അപകടമെന്ന് പൊലീസ്. കൈപ്പത്തിക്ക് ഗുരുതര പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
തിരുവനന്തപുരം: മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്ന കേസിൽ വെള്ളനാട് ശശിക്ക് ജാമ്യം. കർശന ഉപാധികളോടെയാണ് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. മുൻകൂർ ജാമ്യം തള്ളിയതോടെ വെള്ളനാട് ശശി കഴിഞ്ഞദിവസം വനംവകുപ്പിന് മുന്നിൽ കീഴടങ്ങിയിരുന്നു. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലായിരുന്നു ശശി കീഴടങ്ങിയത്.വെള്ളനാട് വാളിയറ സ്വദേശി രജിതയുടെ വീട്ടിലാണ് ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് മുള്ളൻപന്നിയെ കണ്ടത്. ഇവിടെ വാടകയ്ക്ക് താമസിക്കുന്ന അരുണും കുടുംബവും വെള്ളനാട് പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് വാർഡംഗം ഷൈലജ പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയോട് വനംവകുപ്പിനെ അറിയിക്കാൻ പറഞ്ഞു. എന്നാൽ വനംവകുപ്പിനെ അറിയിക്കാതെ സ്ഥലത്തെത്തിയ ശശി ഇരുമ്പ് കമ്പി കൊണ്ട് മുള്ളൻപന്നിയെ തലയ്ക്കടിച്ച് കൊന്നുവെന്നാണ് കേസ്. വനംവകുപ്പ് അധികൃതർ സ്ഥലത്തെത്തിയപ്പോഴേക്കും ശശി സ്ഥലം വിട്ടിരുന്നു.
ചേമഞ്ചേരി: കുന്നുമ്മൽ ചൈതന്യയിൽ പ്രേമ നിര്യാതയായി. എഴുപത്തിമൂന്ന് വയസായിരുന്നു. ഭർത്താവ്: പരേതനായ കുന്നുമ്മൽ ദാമോദരൻ നായർ. മക്കൾ: രജനി, സജിനി, സന്തോഷ് കുമാർ (ധനലക്ഷ്മി ബാങ്ക് മാനേജർ, ബാംഗ്ലൂർ). മരുമക്കൾ: സജീവൻ മണമൽ, പരേതനായ സന്തോഷ് കുമാർ പുല്ലാട്ട്, രശ്‌മി ബാംഗ്ലൂർ. സഹോദരങ്ങൾ: വിജയൻ, മനോഹരൻ
പേരാമ്പ്ര: വടക്കുമ്പാട് കണ്ണാട്ടി റോഡിൽ വീട്ടുമുറ്റത്തെ തെങ്ങിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. വരപ്പുറത്ത് താഴെ മൊയ്തീന്റെ വീടിനോട് ചേർന്നുള്ള തെങ്ങിനാണ് തീപിടിച്ചത്. ഓല ഇലക്ട്രിക് ലൈനിൽ തട്ടി തീ പിടിക്കുകയായിരുന്നു. പേരാമ്പ്രയിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ കെ.ടി.റഫീക്കിന്റെ നേതൃത്വത്തിൽ എത്തിയ ഫയർഫോഴ്‌സ് തീ അണച്ചു. വീടിൻ്റെ തൊട്ടടുത്ത് തീ ആളിപ്പടരുന്നത് കണ്ട് സമീപവാസി ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.പേരാമ്പ്ര നിലയത്തിലെ ഉദ്യോഗസ്ഥരായ സജിത്ത്, വിജേഷ്, അശ്വിൻ ജിനേഷ് ഹോം ഗാർഡ് അജീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.