നടുവണ്ണൂർ: കിണറിന്റെ പടവ് കെട്ടി തേച്ചു കൊണ്ടിരിക്കെ പലക പൊട്ടി പതിനഞ്ചടി താഴ്ചയിലേക്ക് പതിച്ച മൂന്നു പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. നടുവണ്ണൂർ അഞ്ഞോളി മുക്കിനടുത്ത് സന്തോഷ് കണ്ണച്ചികണ്ടി യുടെ വീട്ടുപറമ്പിലെ ഏകദേശം 9 മീറ്റർ ആഴവും മൂന്നു മീറ്റർ വീതിയും ഒന്നര മീറ്റർ വെള്ളവുമുള്ള കിണറിന്റെ പടവ് തേക്കാൻ വേണ്ടി കെട്ടി ഉണ്ടാക്കിയ പലകയും കമ്പി ഉപയോഗിച്ച് കെട്ടിയ തട്ട് കീഴ്മേൽ മറിഞ്ഞാണ് അപകടമുണ്ടായത്.
പലക വശങ്ങളിൽ കെട്ടിവച്ച് ജോലി ചെയ്യവേ മുറിഞ്ഞു വീണ് പെട്ടെന്ന് മൂന്നു പേരും കിണറ്റിലേക്ക് പതിക്കുകയായിരുന്നു. രണ്ടാൾ ആഴത്തിലുള്ള വെള്ളത്തിലേക്ക് വീണെങ്കിലും വെള്ളത്തിൽ നിന്ന് പൊങ്ങി വന്നു പടവുകളിൽ പിടിച്ചു നിന്നത് കൊണ്ടാണ് രക്ഷപ്പെട്ടത്. കണ്ണച്ചി കണ്ടി രാജൻ (61), തറോക്കണ്ടി മനോജ് (54) കുന്നുമ്മൽ ശ്രീലേഷ് (45) എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
ചുറ്റും കൂടിയവർക്ക് യാതൊന്നും ചെയ്യാൻ സാധ്യമല്ലാത്ത അവസ്ഥയിൽ പേരാമ്പ്ര ഫയർഫോഴ്സിൽ അറിയിക്കുകയും ഫയർഫോഴ്സ് എത്തി കിണറിൽ ഇറങ്ങി കുട്ട കെട്ടി മുകളിൽ കൊണ്ടുവരികയും ചെയ്തു. തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. മൂന്നുപേരും ഗുരുതരമായ പരിക്കില്ലാതെ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.സ്റ്റേഷൻ ഓഫീസർ പി കെ ഭരതൻ്റെ നേതൃത്വത്തിൽ സ്റ്റേഷൻ ഓഫീസർ ഗ്രേഡ് മജീദ് എം, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഡ്രൈവർമാരായ സജിത്ത് പി ,അജേഷ് കെ , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജിനേഷ് ആർ, ജിഷാദ് എം കെ, മകേഷ് എം ടി, മനോജ് എം, ഹോം ഗാർഡ് മാരായ അജീഷ് എസി, വിജേഷ് വി എൻ എന്നിവർ ഫയർഫോഴ്സ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.