പേരാമ്പ്ര: യു.ഡി.എഫ് പ്രവർത്തകർ
ജോലി സ്ഥലത്തെത്തി പെട്രോൾ പമ്പ് ജീവനക്കാരനെ ഭീഷണിപ്പെടുത്തിയതായും മകനെ വധിക്കുമെന്ന് ആക്രോശിച്ചതായും പരാതി. ചേനോളി സ്വദേശി ചെമ്പോളി ശ്രീധരന് നേരെയാണ് യു.ഡി.എഫ് പ്രവർത്തകർ വധഭീഷണി മുഴക്കിയതായിആരോപണമുള്ളത്.
വെള്ളിയാഴ്ചയായിരുന്നു സംഭവം. പേരാമ്പ്ര പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ശ്രീധരൻ്റെ മകൻ നിതിൻ ചെമ്പോളി ഡി.വൈ.എഫ്.ഐ നൊച്ചാട് നോർത്ത് മേഖലാ കമ്മിറ്റി അംഗമാണ്. കോൺഗ്രസ് പ്രവർത്തകനായ എം.എം.രവിയും സംഘവുമാണ് ഭീഷണിക്കു പിന്നിലെന്ന് സി.പി.ഐ.എം ആരോപിച്ചു. തെരഞ്ഞെടുപ്പിന തലേദിവസം സി.പി.എം പ്രവർത്തകർ വർഗീയ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് യു.ഡി.എഫ് കേന്ദ്രങ്ങൾ വീഡിയോ പ്രചരിപ്പിച്ചിരുന്നു. എൽ.ഡി.എഫ് പ്രവർത്തകരായ ഗോപകുമാർ, പ്രമോദ് എന്നിവർ വീടുകളിൽ കയറി വർഗീയ പ്രചരണം നടത്തുന്നു വെന്നാരോപിക്കുന്നതായിരുന്നു വീഡിയോ. ഇത് വ്യാജമാണെന്ന് കാട്ടി ഡി.വൈ.എഫ്.ഐ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നെന്ന് നിതിൻ പറഞ്ഞു. തുടർന്ന് ഈ പരാതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് എം.എം.രവിയും സംഘവും ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് വഴങ്ങാതായതോടെയാണ് അച്ഛനെ ജോലി സ്ഥലത്തെത്തി ഭീഷണിപ്പെടുത്തിയതെന്നും നിതിൻ പറഞ്ഞു.
വോട്ടെടുപ്പ് ദിവസം പോളിങ് ബൂത്തിനടുത്ത് വെച്ച് എൽ.ഡി.എഫ് പ്രവർത്തകരായ ഗോപകുമാർ, പ്രമോദ് എന്നിവരെ മർദിച്ചതായും പരാതിയുണ്ട്. എം.എം രവി, ആയടത്തിൽ രാമചന്ദ്രൻ, കൊല്ലമ്പത്ത് വിജയൻ, ബാലകൃഷ്ണൻ, രാജൻ, റഷീദ് എന്നിവരാണ് മർദനത്തിന് പിന്നിലെന്ന് പരിക്കേറ്റവർ പൊലീസിനോട് പറഞ്ഞു. അക്രമം തടയാനെത്തിയ പി.എം മനോജ്, പി.കെ സതീഷ്, നിതിൻ എന്നിവരെയും സംഘം കൈയേറ്റംചെയ്തിരുന്നു