സ്കൂട്ടറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നു
നടുവണ്ണൂർ: പ്രമുഖ ശബ്ദ കലാകാരനും നാടക സാംസ്കാരിക പ്രവർത്തകനും അവതാരകനുമായ തങ്കയം ശശികുമാർ അന്തരിച്ചു. നാടകത്തിന്റെ കളിവിളക്കണയും പോലെ, തങ്കയം ശശികുമാർ എന്ന നാടകകാരന്റെ അപ്രതീക്ഷിത വിടപറയലിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും. ശബ്ദഗാംഭീര്യം കൊണ്ടും അസാമാന്യമായ അഭിനയശൈലി കൊണ്ടും ആസ്വാദക ഹൃദയങ്ങളിൽ ചിരപ്രതിഷ്ഠ നേടിയ ശശികുമാർ, സംവിധാന രംഗത്തും വിസ്മയങ്ങൾ തീർത്തു. കാലം മായ്ക്കാത്ത ഒട്ടനവധി കഥാപാത്രങ്ങളെ അവശേഷിപ്പിച്ച് കൊണ്ടാണ് തങ്കയം കാലയവനികക്കുള്ളിൽ മറയുന്നത്
പറമ്പിന്റെ മുകളിൽ വച്ച് സ്കൂട്ടറടിച്ച് പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശശികുമാറിനെ ഇടിച്ച സ്കൂട്ടർ നിർത്താതെ പോവുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അന്ത്യം. ബാലുശ്ശേരി ഉള്ളിയേരി മേഖലകളിലെ സാംസ്കാരിക രംഗത്ത് നിറഞ്ഞു നിന്ന തങ്കയം ശശികുമാറിന് മികച്ച ശബ്ദ കലാകാരനുള്ള ഖാൻ കാവിൽ പുരസ്കാരമടക്കം നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥിയായ മകൾ അഭിനയയും നാടക കലാരംഗത്ത് പ്രവർത്തിക്കുന്നു. അഭിനയയെ കൂടാതെ ഒരു മകനുമുണ്ട്. പറമ്പിന്റെ മുകളിലാണ് വീട്. വൈകിട്ട് വീട്ടു വളപ്പിൽ സംസ്കാരം നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.