അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതെന്ന് വിശദീകരണം
ചിറ്റൂർ: തെരഞ്ഞെടുപ്പ് ദിനത്തിൽ രാഷ്ട്രീയ നിരീക്ഷകരെ ഞെട്ടിച്ചുകൊണ്ട് എൻഡിഎ സ്ഥാനാർത്ഥി എൽഡിഎഫ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ വേണ്ടി ഫേസ്ബുക്ക് പോസ്റ്റിട്ടത് തെരഞ്ഞെടുപ്പ് രംഗത്ത് വൻ ചർച്ചയായി. ഒടുവിൽ വിവാദമായപ്പോൾ പോസ്റ്റ് പിൻവലിച്ച് സ്ഥാനാർത്ഥി മുങ്ങി. 'നമ്മുടെ വോട്ട് വികസനത്തിന്, നമ്മുടെ വോട്ട് അഡ്വ. വി മുരുകദാസിന്, നമ്മുടെ ചിഹ്നം മോതിരം, വോട്ട് എല്‍ഡിഎഫിന് എന്നാണ് പ്രണേഷ് രാജേന്ദ്രന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞത്. എന്നാല്‍ വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു. രണ്ട് മുന്നണികളും ഒന്നാണെന്നും രണ്ടു പേര്‍ക്കുമുളള അജണ്ട ഒന്നാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി സുമേഷ് അച്യുതന്‍ പറഞ്ഞു. അതേസമയം, അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണ് എന്നാണ് പ്രണേഷ് രാജേന്ദ്രന്റെ വിശദീകരണം.
'ജനാധിപത്യത്തെ അപഹസിക്കുന്ന കോണ്‍ഗ്രസിനെതിരെ ചിറ്റൂര്‍ തിരിച്ചടിക്കും. രാഷ്ട്രീയം പറഞ്ഞ് വോട്ടുപിടിക്കാന്‍ കഴിയില്ലെന്ന ബോധ്യമായപ്പോള്‍, തരംതാഴ്ന്ന വേലത്തരങ്ങളുമായി ഇറങ്ങിയിരിക്കുകയാണ് ചിറ്റൂരിലെ കോണ്‍ഗ്രസ് നേതൃത്വം. വടകരപ്പതി പഞ്ചായത്തിലെ വിവിധ ബൂത്തുകള്‍ക്ക് മുന്നില്‍ അപര സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം പ്രചരിപ്പിച്ച് വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തത് അവരുടെ രാഷ്ട്രീയ ജീര്‍ണ്ണതയുടെ തെളിവാണ്' എന്നാണ് പ്രണേഷ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നത്.