ഇക്കാര്യത്തില്‍ രാഹുലിനെ കര്‍ശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചു.
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗക്കേസിലെ അതിജീവിതയ്‌ക്കെതിരെ സൈബര്‍ അധിക്ഷേപം നടക്കുന്നതിന് പിന്നില്‍ എംഎല്‍എ തന്നെയാണെന്ന് അന്വേഷണ സംഘം. ഇക്കാര്യത്തില്‍ രാഹുലിനെ കര്‍ശനമായി വിലക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കോടതിയെ സമീപിച്ചു. ഈ മാസം 17ന് ഹാജരാകണം എന്ന് ആവശ്യപ്പെട്ട് രാഹുലിന് കോടതി നോട്ടീസ് അയച്ചു.
തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നടപടി സ്വീകരിച്ചത്. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്തായ ഫെന്നി നൈനാന്‍ അതിജീവിതയെ അധിക്ഷേപിക്കുന്നതും ഐഡന്റിറ്റി വെളിപ്പെടുത്തുന്ന തരത്തിലുമുള്ള പോസ്റ്റുകൾ സമൂഹമാധ്യമങ്ങളില്‍ പലതവണ പങ്കുവെച്ചിരുന്നു. അടുത്തിടെ അതിജീവിതയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും ഫെന്നി നൈനാൻ ഫേസ്ബുക്കിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു.
ഇതിനെതിരെ അതിജീവിത എസ്‌ഐടിക്ക് പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഫെന്നി നൈനാന്‍ സ്വന്തം നിലയ്ക്കല്ല ഇത് ചെയ്യുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ഫെന്നിയെകൊണ്ട് ചെയ്യിക്കുന്നതാണെന്നുമാണ് കണ്ടെത്തൽ. സൈബര്‍ അധിക്ഷേപത്തിന് പിന്നില്‍ രാഹുല്‍ മാങ്കൂട്ടത്തിലാണെന്ന് ചൂണ്ടിക്കാണിച്ച് കൊണ്ടാണ് എസ്‌ഐടി രണ്ടാം ബലാത്സംഗകേസില്‍ ഹര്‍ജി നല്‍കിയത്. രാഹുലിനെ കര്‍ശനമായി വിലക്കുക എന്നതിന് പുറമേ നേരിട്ട് വിളിച്ചുവരുത്തി ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് എസ്‌ഐടി ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാം ബലാത്സംഗക്കേസിൽ രാഹുലിന് ജാമ്യം ലഭിച്ചതിന് പിന്നാലെ ഫെന്നി പരസ്യമായി അതിജീവിതയ്‌ക്കെതിരെ രംഗത്തെത്തുകയായിരുന്നു. ഫെന്നിക്ക് എതിരെ കടുത്ത നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. മൂന്ന് അതിജീവിതമാരും സൈബര്‍ അധിക്ഷേപവുമായി ബന്ധപ്പെട്ട് അതാത് കേസുകള്‍ അന്വേഷിക്കുന്ന എസ്‌ഐടിക്ക് പരാതി നല്‍കിയിട്ടുണ്ട്.